News

മൂന്നാം പാദത്തില്‍ ഒഎന്‍ജിസി അറ്റാദായം കുതിച്ചുയര്‍ന്നു; 87.64 ബില്യണ്‍ രൂപയായി

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം കുതിച്ചുയര്‍ന്ന് 87.64 ബില്യണ്‍ രൂപയായി. കമ്പനിയുടെ ലാഭം 84.3 ബില്യണ്‍ രൂപയാണെന്ന് ബ്ലൂംബെര്‍ഗിലെ അനലിസ്റ്റുകള്‍ കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.58 ബില്യണ്‍ രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്.

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ അതിന്റെ മൊത്ത വരുമാനം 284.74 ബില്യണ്‍ രൂപയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 67.3 ശതമാനം കൂടുതലാണ്. 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1.75 രൂപ എന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം ബോര്‍ഡ് അംഗീകരിച്ചതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു. ഒഎന്‍ജിസി 2022 ഫെബ്രുവരി 22 ഡിവിഡന്റ് നല്‍കുന്നതിനുള്ള തീയതിയായി നിശ്ചയിച്ചു.

2021 നവംബറില്‍ നേരത്തെ പ്രഖ്യാപിച്ച ഒരു ഓഹരിക്ക് 5.50 രൂപ എന്ന ആദ്യ ഇടക്കാല ലാഭവിഹിതത്തിന് പുറമേയാണിത്. വെള്ളിയാഴ്ച, കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 168.25 രൂപയില്‍ ക്ലോസ് ചെയ്തു. ടൗട്ടേ ചുഴലിക്കാറ്റ് സൃഷ്ടിച്ച നിയന്ത്രണങ്ങള്‍, പകര്‍ച്ചവ്യാധി, മറ്റ് സാങ്കേതിക കാരണങ്ങള്‍ മൂലമുള്ള കാലതാമസം എന്നിവ കാരണം ഈ വര്‍ഷം ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും ഉത്പാദനം കുറഞ്ഞുവെന്ന് കമ്പനി പറഞ്ഞു.

Author

Related Articles