News

ഒഎന്‍ജിസി വിദേശിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ കമ്പനിയായ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ വിദേശ നിക്ഷേപ വിഭാഗമായ ഒഎന്‍ജിസി വിദേശിന്റെ അറ്റാദായത്തില്‍ 71.4 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളിലാണ് 71 ശതമാനം വര്‍ധനവ് അറ്റാദായത്തില്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടായതോടെയാണ് അറ്റാദായത്തില്‍ വന്‍ നേട്ടം കൊയ്തത്. 

ഇതോടെ കമ്പനിയുടെ ആകെ വരുന്ന സംയോജിത അറ്റാദാത്തില്‍ 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 1682 കോടി രൂപയായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 981 കോടി രൂപയാണ് കമ്പനി സംയോജിത അറ്റാദായമായി നേടിയിരുന്നത്. 

കമ്പനിയുടെ ആകെ വരുമാനം 40.5 ശതമാനം വര്‍ധിച്ച് 14,632 കോടി രൂപയിലെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ 8 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 2018-2019 സാമ്പത്തിക വര്‍ഷം 10.1 മില്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ ഉത്പാദനമാണ് നടന്നത്. 2017-2018 സാമ്പത്തിക വര്‍ഷം 9.35 മില്യണ്‍ ടണ്‍ ഉത്പാദനവും നടന്നെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles