News

സവാള വില നിയന്ത്രിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: അടുത്ത നാലുമാസം രാജ്യത്ത് സവാള വിലയില്‍ വര്‍ധനയ്ക്ക് സാധ്യത മുന്‍കൂട്ടിക്കണ്ട് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കിലോയ്ക്ക് 21 രൂപ നിരക്കില്‍ സവാള നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു. ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങള്‍ സവാള ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചുകഴിഞ്ഞു. എന്നാല്‍, കേരളം ഇതിനോട് പ്രതികരിച്ചിട്ടില്ല.

നാഫെഡില്‍നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് സവാള നല്‍കുക. ഉപഭോക്തൃമന്ത്രാലയത്തിനാണ് സംസ്ഥാനങ്ങള്‍ കത്ത് നല്‍കേണ്ടത്. 1.60 ലക്ഷം ടണ്‍ സവാളയാണ് നാഫെഡിന്റെ കൈവശം സ്റ്റോക്കുള്ളത്. കേന്ദ്രത്തിന്റെ തീരുമാനപ്രകാരം 40,000 ടണ്‍ ഇപ്പോള്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. നാസിക്കിലെ ഗോഡൗണില്‍ നിന്നാണ് വില്‍പ്പന.

സംസ്ഥാനങ്ങളിലേക്ക് ഇങ്ങനെ സവാള എത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായപോലുള്ള വന്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ഒരാഴ്ചയായി സവാളവില രാജ്യത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. മൊത്ത വില്‍പ്പനശാലകളില്‍ 38 രൂപയും ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ 43 രൂപയും വിലയായിട്ടുണ്ടിപ്പോള്‍.

Author

Related Articles