News

സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്‍ഡിഗോ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി സിഇഒ റോനോജോയ് ദത്ത തിങ്കളാഴ്ച പറഞ്ഞു. ആദ്യമായിയാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്‍ഡിഗോ ഇത്തരമൊരു തീരുമാനമെടുക്കുന്നത്.

''ഞങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് ചില ത്യാഗങ്ങള്‍ ചെയ്യാതെ ഈ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുക അസാധ്യമാണ്,'' ദത്ത പ്രസ്താവനയില്‍ പറഞ്ഞു.

സാധ്യമായ എല്ലാ സാഹചര്യങ്ങളും ശ്രദ്ധാപൂര്‍വ്വം വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് റോനോജോയ് ദത്ത വിശദീകരിച്ചു. ഇന്‍ഡിഗോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഞങ്ങള്‍ ഇത്തരമൊരു വേദനാജനകമായ നടപടിയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം ഇന്‍ഡിഗോയ്ക്ക് 23,531 ജീവനക്കാരുണ്ട്. 2019-20 ലെ കണക്ക് പ്രകാരം ജീവനക്കാര്‍ക്കായുള്ള മൊത്തം ചെലവ് 4,395.4 കോടി രൂപയാണ്. നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യോമയാന മേഖലയെ രക്ഷിക്കാന്‍ വേണ്ട യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല, മെയ് 25 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച ശേഷം ഇന്ധനവില വര്‍ധിക്കുകയും ചെയ്തിരുന്നു.

Author

Related Articles