News

കുതിച്ചുയരുന്ന ഇന്ധനവിലയിലും സജീവമായി യാത്ര വാഹനവിപണി

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയിലും യാത്ര വാഹനവിപണി സജീവമായി തുടരുന്നു. മഹാമാരിയുടെ കാലത്തും ശക്തമായ സമ്പദ് വ്യവസ്ഥയുടെ പിന്‍ബലത്തില്‍ കാര്‍ ബുക്കിങ്ങിനും റീട്ടെയില്‍ വില്‍പ്പനക്കും ആവശ്യക്കാരേറുന്നു.
യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെങ്കിലും ഇരുചക്രവാഹനങ്ങളുടെ വിലവര്‍ധന ഉപഭോക്താക്കളെ അകറ്റുന്നു എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കോവിഡിന്റെ രണ്ടാം വരവും, തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ധനവും, രാജ്യത്തെ പണപ്പെരുപ്പവും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിപണിയെ ബാധിക്കുമെന്ന ഭയമാണ് നിലവില്‍ കാറുകള്‍ക്ക് ആവശ്യക്കാരേറാന്‍ കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്.

'ഞങ്ങള്‍ ഇപ്പോഴും സ്ഥിരമായ ബുക്കിംഗുകളും റീട്ടെയില്‍ വില്‍പ്പനയും കാണുന്നു. വ്യവസായത്തെ ബാധിക്കുന്ന വിതരണ പ്രശ്നങ്ങളും ഇതിന് കാരണമാകാം,' രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. നിലവിലെ ബുക്കിങ്ങുകളുടെ വിതരണം നീണ്ടു പോവുകയാണെങ്കില്‍, ഭാവിയിലെ വിപണനത്തെ സാരമായി ബാധിക്കുമെന്നാണ് ടൊയോട്ടോ കിര്‍ലോസ്‌കര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണിയുടെ വിലയിരുത്തല്‍.

2021 ല്‍ മാത്രം 24 തവണയാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്. പെട്രോളിന് 6 രൂപ 87 പൈസയും, ഡീസലിന് 7 രൂപ 10 പൈസയുമാണ് കൂടിയത്. ഉയര്‍ന്ന ഇന്ധനവില നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളില്‍ ഇന്ധനക്ഷമതയെയും, വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവിനെയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. റീട്ടെയില്‍ വിലകള്‍ ആഗോള വിപണിയുമായി സന്തുലിതമാവേണ്ടതിനാല്‍ ഇന്ധനവില ഇനിയും വര്‍ധിച്ചേക്കും.

പെട്രോളിനെ അപേക്ഷിച്ച് ഡീസലിന് വിലക്കുറവ് തുടരുകയാണെങ്കില്‍, ഉപഭോക്താക്കള്‍ ഡീസല്‍ മോഡല്‍ വാഹനങ്ങളിലേക്ക് ആകൃഷ്ടരായേക്കാം. എസ്.യു.വി യേക്കാള്‍ എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് ശശാങ്ക് ശ്രീവാസ്ത വയുടെ വിലയിരുത്തല്‍.

ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏത് ഇന്ധനമാണ് എന്നതിലല്ല,മറിച്ച് കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനാണ് മുന്‍ഗണനയെന്ന് നവീന്‍ സോണി കൂട്ടിച്ചേര്‍ക്കുന്നത്.
2021 മുതല്‍ തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്നത് ഉപഭോക്തൃ വികാരത്തെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഈ വികാരങ്ങള്‍ മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിലും വാഹന വ്യവസായത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര & മഹീന്ദ്ര യിലെ ഓട്ടോമാറ്റിവ് സി.ഇ.ഒ വീജയ് നാക്ര.

പെട്രോള്‍ ഡീസല്‍ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് കുറഞ്ഞ സി.എന്‍.ജി വാഹനങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. പെട്രോള്‍ വാഹന വിപണിയില്‍ ഗണ്യമായ ഇടിവ് ഉണ്ടാകാത്തതും എസ്.യു.വി വാഹനങ്ങള്‍ക്ക് പ്രിയമേറുന്നതും വിപണിയെ സജീവമായി നിലനിര്‍ത്തുന്നു എന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വിങ്കേഷ് ഗുലാട്ടി അഭിപ്രായപ്പെട്ടു.

Author

Related Articles