News

10 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ഐപിഒയുമായി പേടിഎം

പത്തുവര്‍ഷത്തിനിടെ ഏറ്റവും വലിയ ഐപിഒയുമായി പേടിഎം എത്തുന്നു. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്ഥാപനം വിപണിയില്‍ നിന്ന് 16,600 കോടി(2.23 ബില്യണ്‍ ഡോളര്‍)സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലായ് 12ലെ പ്രത്യേക പൊതുയോഗം കഴിഞ്ഞയുടനെ സെബിയുമായി ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ വ്യാപാര പങ്കാളികളുമായി ചര്‍ച്ചചെയ്ത്  19,318 കോടി രൂപ(2.6 ബില്യണ്‍ ഡോളര്‍)യായി ഐപിഒ മൂല്യം ഉയര്‍ത്താനും പദ്ധതിയിടുന്നുണ്ട്.

അങ്ങനെയെങ്കില്‍ കോള്‍ ഇന്ത്യ(3.3 ബില്യണ്‍ ഡോളര്‍), റിലയന്‍സ് പവര്‍(2.4ബില്യണ്‍ ഡോളര്‍) എന്നീ കമ്പനികളുടെ ഐപിഒയ്ക്കുശേഷം രാജ്യത്ത് പ്രഖ്യാപിക്കുന്ന ഏറ്റവുംവിലയ പ്രാരംഭ ഓഫറാകും പേടിഎമ്മിന്റേത്. നിലവിലുള്ള ഉടമകള്‍ ഓഫര്‍ ഫോര്‍ സെയില്‍വഴി ഓഹരികള്‍ വിറ്റഴിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതുകഴിഞ്ഞ് 4,580 കോടി രൂപയാകും മൂലധനമായി സമാഹരിക്കുക.

ചൈനയുടെ ആലിബാബക്കും ജപ്പാന്റെ സോഫ്റ്റ് ബാങ്കിനും പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ നിലവിലെ മൂല്യം 16 ബില്യണ്‍ ഡോളറാണ്. ആന്റ് ഗ്രൂപ്പിനും ആലിബാബക്കുകൂടി 38ശതമാനവും സോഫ്റ്റ് ബാങ്കിന് 18.73 ശതമാനവും ഇലവേഷന്‍ ക്യാപിറ്റ(സെയ്ഫ്പാര്‍ട്ടണേഴ്സ്)ലിന് 17.65ശതമാനവും ഉമടസ്ഥാവകാശമാണ് പേടിഎമ്മിലുള്ളത്. സൊമാറ്റോ, പോളിസി ബസാര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും ഈ വര്‍ഷം തന്നെ ഐപിഒയുമായെത്തും.

Author

Related Articles