News

ഇന്ത്യയിലെ ബില്‍ ഡെസ്‌കിനെ ഏറ്റെടുത്ത് പേയു; ഇടപാട് 35,000 കോടി രൂപയുടേത്

ഇന്ത്യന്‍ പേമെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബില്‍ ഡെസ്‌കിനെ ഡച്ച് ടെക് ഭീമനായ പ്രൊസസ് ഏറ്റെടുത്തു. ഏകദേശം 35,000 കോടി രൂപയുടേതാണ് ഇടപാട്. പേയുവിനോട് ബില്‍ഡെസ്‌കിനെ കൂട്ടിച്ചേര്‍ക്കാനാണ് പ്രൊസസിന്റെ തീരുമാനം. പേയു ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ബില്‍ഡെസ്‌കിനെ ഏറ്റെടുത്തത്. ഇന്ത്യയില്‍ പേയു സേവനങ്ങള്‍ലഭ്യമാണെങ്കിലും ബില്‍ഡെസ്‌കാണ് വ്യാപാകമായി ഉപയോഗിച്ചിരുന്നത്. ബില്‍ഡെസ്‌കിനെ സ്വന്തമാക്കിയതോടെ ഇന്ത്യയെന്ന സ്വപന വിപണിയാണ് ഡച്ച് കമ്പനിക്കു ലഭിക്കുന്നത്.

ഇന്ത്യയില്‍ അടുത്തിടെയായി ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഡിസംബറോടെ ഇന്ത്യയുടെ ഓദ്യോഗിക ഡിജിറ്റല്‍ കറന്‍സിയും പുറത്തെത്തുമെന്നാണു സൂചന. ഇതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ കുതിച്ചുയരും. പേയുവിനെ സംബന്ധിച്ചടത്തോളം ഇന്ത്യയിലെ കാര്യങ്ങള്‍ അനുകൂലമാണ്. 2000ല്‍ എം.എന്‍. ശ്രീനിവാസു, അജയ് കൗശല്‍, കാര്‍ത്തിക് ഗണപതി എന്നീ മൂന്നു ഇന്ത്യക്കാരാണ് ബില്‍ഡെസ്‌ക് ആരംഭിച്ചത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് വിപണിയില്‍ വ്യക്തമായ മുന്‍തൂകം നേടാന്‍ ബില്‍ഡെസ്‌കിനായി. ഓണ്‍ലൈന്‍ പേമെന്റ് രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗേറ്റ്വേ ആണ് ബില്‍ഡെസ്‌ക്. ഇ-കൊമേഴ്സ് പേമെന്റ് രംഗത്താണ് പേയുവിന്റെ സ്ഥാനം.

നിലവിലെ ഏറ്റെടുപ്പോടെ എല്ലാ മേഖലയിലും പേയുവിനു തിളങ്ങാനാകും. ദക്ഷിണാഫ്രിക്കന്‍ മീഡിയാ വമ്പനായ നാസ്പെര്‍ ആണ് നെതര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊസസിലെ പ്രധാന ഓഹരിയുടമ. ഇന്ത്യന്‍ സംരംഭങ്ങളായ റെഡ് ബസ്, സിട്രസ് പേ എന്നിവരെ 2016ല്‍ 13 കോടി ഡോളറിന് ഏറ്റെടുത്തതും ഇതേ ശൃംഖല തന്നെയാണ്. ഭക്ഷണവിതര ശൃംഖലയായി സ്വിഗിയുടെ മുഖ്യ ഓഹരിയുടമകളും ഇവരാണ്. എന്നാല്‍ ഇവര്‍ പ്രശ്സതമാകുന്നത് പബ്ജി ഉടമകളായ ചൈനീസ് ഭീമന്‍ ടെന്‍സന്‍ഡിന്റെ 28.9 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെയാണ്.

2020 മാര്‍ച്ചിലെ ഫയലിങ് പ്രകാരം ബില്‍ഡെസ്‌കിലെ പ്രധാന ഓഹരിയുടമ ജനറല്‍ അത്ലാന്റിക് ആണ്(14.8%). 13.7 ശതമാനം ഓഹരികളുള്ള വാഗ്ണര്‍ രണ്ടാമതാണ്. വിസ്റ്റയ്ക്ക് 13.1 ശതമാനം ഓഹരി പങ്കാളിത്വമാണുള്ളത്. സ്ഥാപകരായ ശ്രീനിവാസു, അജയ്, ഗണപതി എന്നിവര്‍ക്ക് യഥാക്രമം 11.4%, 10.6%, 8.8 ശതമാനം ഓഹരികളാണുള്ളത്. 18.7 ശതമാനം ഓഹരികള്‍ മറ്റുള്ളവരുടെ പക്കലുണ്ട്. ബില്‍ഡെസ്‌കിനെ സ്വന്തമാക്കാനുള്ള വര്‍ഷങ്ങളായുള്ള പേയുവിന്റെ ശ്രമമാണ് ഫലപ്രാപ്തിയിലെത്തുന്നത്. ഇന്ത്യന്‍ പേമെന്റ് മേഖലയിലെ ഏറ്റവും വലിയ ഇടപാടാണ് ബില്‍ഡെസ്‌ക്- പേയുവിന്‍േ്റത്. ഏറ്റെടുക്കലോടെ പേയു ഇടപടാടുകളുടെ മൂല്യം 14.7 കോടി ഡോളറിലെത്തും. പേയു കൈകാര്യം ചെയ്യുന്ന ഇടപാടുകളുടെ എണ്ണം നാല് മടങ്ങ് വര്‍ധിച്ച് 400 കോടിയിലെത്തും.

ബില്‍ഡെസ്‌കിന്റെ ഏറ്റെടുപ്പ് ഇ-കൊമേഴ്സ് രംഗത്ത് മികച്ച മുന്നേറ്റത്തിനു വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍. കറന്‍സി ചെലവുകള്‍ കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കു പ്രോല്‍സാഹനം നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇടപാടുകളില്‍ നിന്നു അകന്നുനിന്നിരുന്ന ബഹുഭൂരിപക്ഷം ആളുകളും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു മേഖലയിലേക്കെത്തിയിട്ടുണ്ട്. ഇതും പേയുവിനു നേട്ടമാകുമെന്നാണു വിലയിരുത്തല്‍.

Author

Related Articles