ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍ ലിറ്ററിന് 75 രൂപയായും ഡീസല്‍ ലിറ്ററിന് 68 രൂപയായും കുറയും
വെള്ളിയാഴ്ച ചേരാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലേക്കാണ് ഏവരുടേയും ശ്രദ്ധ നീങ്ങുന്നത്. ഇന്ധനവിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുമോയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. ഇന്ധനവിലയെ ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും പെട്രോള്‍ ലിറ്ററിന് 75 രൂപയായും ഡീസല്‍ ലിറ്ററിന് 68 രൂപയായും കുറയുമെന്നാണ് എസ്.ബി.ഐ. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കോവിഡ് കാലത്ത് രാജ്യാന്തര എണ്ണവിലയില്‍ കുറവുണ്ടായെങ്കിലും എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതു മൂലം ഈ നേട്ടം ഉപയോക്താക്കള്‍ക്കു ലഭിച്ചിരുന്നില്ല.
രാജ്യാന്തര എണ്ണവിലയെ അടിസ്ഥാനമാക്കി ദിനംപ്രതി പെട്രോള്‍- ഡീസല്‍ വില മാറുന്ന രീതിയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ജിഎസ്ടിയില്പ്പെട്ടാലും ഈ രീതി തുടരുമെന്നതു നേട്ടമാണ്. കാരണം ജിഎസ്ടിയില്‍ ഉള്‍പ്പെട്ട ഒരു ഉല്‍പ്പന്നത്തിനു മുകളില്‍ വേറെ നികുതി ചുമത്തുക സാധ്യമല്ല. ഇനി സാധിച്ചാല്‍ പോലും ഇതു നാമമാത്രമായിരിക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ കഴിഞ്ഞയാഴ്ച ഏഷ്യന്‍ വിപണികള്‍ക്കുള്ള എണ്ണവിലയില്‍ ഒരു ശതമാനം കുറവു വരുത്തിയിരുന്നു. എന്നാല്‍ ഈ ഗുണം ഇതുവരെ കമ്പനികള്‍ ഉപയോക്താക്കള്‍ക്കു കൈമാറിയിട്ടില്ല. ഇളവുകള്‍ വൈകിച്ച് ലാഭംകൊയ്യാനുള്ള കമ്പനികളുടെ നീക്കത്തിനെതിരേ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആക്ഷേപമുയരുന്നുണ്ട്.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പെട്രോള്‍- ഡീസല്‍ വിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതാണ്. ഇന്ധനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസായിരിക്കേ ഏതൊക്കെ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അനുകൂലിക്കുമെന്നു യോഗത്തിലറിയാം. അതേസമയം കേന്ദ്രം ഇന്ധനവിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇന്ധവിലക്കയറ്റം കേന്ദ്ര സര്‍ക്കാരിന്റെ തലയ്ക്കു മുകളില്‍ ഇരുതലമൂര്‍ഛയുള്ള വാളായി തുടരുകയാണ്. 70 ശതമാനം പിന്തുണ ലഭിച്ചാല്‍ ഇന്ധനവിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിനാകും. ഇതോടെ നിലവിലെ പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ കുറവുണ്ടാകും. ഇതു സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയാന്‍ വഴിവയ്ക്കും. സംസ്ഥനങ്ങളെ അനുനയിപ്പിക്കുന്നതിനായി ഒരു വിഭാഗം പെട്രോളിയം ഉല്‍പ്പന്നങ്ങളെ മാത്രം ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.
നിലവില്‍ രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില റെക്കോഡ് ഉയരത്തിലാണ്. എല്ലാ സംസ്ഥാനങ്ങളിലും തന്നെ പെട്രോള്‍ ലിറ്ററിന് 100 രൂപയ്ക്കു മുകളിലാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുന്നതോടെ ആളുകള്‍ ഓഫീസുകളിലേക്ക് തിരിച്ചെത്തുകയാണ്. ഇതോടെ ഇന്ധന ആവശ്യകത ഇനിയും വര്‍ധിക്കും. ആവശ്യകത വര്‍ധിച്ചാല്‍ വില ഇനിയും ഉയരുമെന്നാണു വിലയിരുത്തല്‍. പണപ്പെരുപ്പത്തില്‍ നട്ടം തിരിയുന്ന സാധാരണക്കാരനെ സംബന്ധിച്ചു കാര്യങ്ങള്‍ ദുഷ്കരമാകും. രണ്ടുമാസത്തെ താഴ്ചയ്ക്കു ശേഷം രാജ്യത്തെ പണപ്പെരുപ്പം ഓഗസറ്റില്‍ കുതിച്ചതും തിരിച്ചടിയാണ്.
നിലവില്‍ പെട്രോള്‍ വിലയുടെ 60 ശതമാനവും ഡീസല്‍ വിലയുടെ 54 ശതമാനവും വിവിധ തരത്തിലുള്ള കേന്ദ്ര- സംസ്ഥാന നികുതികളാണ്. ഇതു കൂടാതെ ചില സംസ്ഥാന സര്‍ക്കാരുകള്‍ വരുമാനത്തിനായി നികുതികള്‍, സെസ്, വാറ്റ്, സര്‍ചാര്‍ജ് എന്നിവ ഈടാക്കാറുണ്ട്. രാജ്യാന്തര എണ്ണവിലയും ഡോളര്‍- രൂപ വിനിമയ നിരക്കുമാണ് ഇന്ധനവില തീരുമാനിക്കുന്നത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ ഒരു ബാരല്‍ ക്രൂഡിന് 74 ഡോളറിനടുത്താണ് വില. 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 556 ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ജി.ഡി.പി വരുമാനത്തില്‍ 0.4 ശതമാനം കുറവുണ്ടാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍