News

80 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ആവശ്യകത ഉയര്‍ന്നു

രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വ്യാപാരം 40 ഡോളറിന് മുകളിലായതും ഇന്ധന ആവശ്യം വീണ്ടെടുക്കുന്നതുമാണ് സര്‍ക്കാര്‍ ഇന്ധന റീട്ടെയിലര്‍മാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 60 പൈസ വര്‍ദ്ധിപ്പിക്കാന്‍ കാരണം. ഏകദേശം 80 ദിവസത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്ധനത്തിന്റെ അടിസ്ഥാന വില മാറ്റുന്നത്.

വിവിധ സ്ഥലങ്ങളിലെ ഇന്ധനവില

ഡല്‍ഹി - 69.99 രൂപ
ഗുഡ്ഗാവ് - 63.65 രൂപ
മുംബൈ - 68.79 രൂപ
ചെന്നൈ - 68.74 രൂപ
ഹൈദരാബാദ് - 68.42 രൂപ
ബെംഗളൂരു - 66.54 രൂപ

മാര്‍ച്ച് 16 നാണ് പെട്രോള്‍, ഡീസല്‍ വില അവസാനമായി പരിഷ്‌കരിച്ചത്. അതിനിടയില്‍ നിരക്ക് വര്‍ദ്ധിച്ചത് അതത് സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റ് അല്ലെങ്കില്‍ സെസ് വര്‍ദ്ധിപ്പിക്കുമ്പോള്‍ മാത്രമാണ്. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ സമയത്ത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്, മിക്ക സംസ്ഥാന സര്‍ക്കാരുകളും ഇന്ധനത്തിന്മേല്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും വീതവും ഉയര്‍ത്തിയപ്പോള്‍, ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. പ്രതിദിനം അവലോകനം ചെയ്യുന്ന ഇന്ധന വില ക്രൂഡ് ഓയില്‍ നിരക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യ ഇന്ധന ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.

Author

Related Articles