News

ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടി രൂപ; ഓഹരി വിപണിയില്‍ കുതിപ്പോടെ ഫാര്‍മ കമ്പനികള്‍

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും കുതിപ്പ് തുടരുകയാണ്. ബജറ്റ് ദിനത്തിന് ശേഷം ഇതുവരെ 7 ശതമാനം നേട്ടം നിഫ്റ്റി സൂചിക കയ്യടക്കിയത് കാണാം. ബുധനാഴ്ച്ച ഒരു മണി സമയം ബിഎസ്ഇ സെന്‍സെക്സ് സൂചിക 1.13 ശതമാനം മുന്നേറി 50,359.14 എന്ന നിലയില്‍ വ്യാപാരം തുടരുന്നു. എന്‍എസ്ഇ നിഫ്റ്റി സൂചിക 1.21 ശതമാനം നേട്ടത്തോടെ 14,815.60 എന്ന നിലയിലും ഇടപാടുകള്‍ നടത്തുന്നു.

ഇന്ന് നിഫ്റ്റി ഫാര്‍മ ഓഹരികള്‍ 3 ശതമാനത്തിലേറെയാണ് കുതിച്ചത്. ഇത്തവണ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരോഗ്യമേഖലയിലെ ചിലവുകള്‍ക്കായി 2.23 ലക്ഷം കോടി രൂപ വകയിരുത്തിയത് ഫാര്‍മ ഓഹരികളുടെ ലാഭത്തിന് കാരണമാവുന്നു. കഴിഞ്ഞ ബജറ്റില്‍ 94,452 കോടി രൂപ മാത്രമായിരുന്നു സര്‍ക്കാര്‍ ആരോഗ്യമേഖലയിലേക്ക് നീക്കിവെച്ചത്. ഇപ്രാവശ്യം അനുവദിച്ച 2.23 ലക്ഷം കോടി രൂപയില്‍ 35,000 കോടി രൂപ കോവിഡ് വാക്സിനുകളുടെ വികസനത്തിന് പോകും. ഇക്കുറി പുതിയ ആരോഗ്യ പദ്ധതിക്കും ധനമന്ത്രി തുടക്കം കുറിച്ചിട്ടുണ്ട്.

ആരോഗ്യമേഖല പ്രാഥമിക തലം തൊട്ട് പരിഷ്‌കരിക്കുന്ന പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജന അടുത്ത സാമ്പത്തികവര്‍ഷം രാജ്യത്ത് നടപ്പിലാവും. 64,180 കോടി രൂപയാണ് 6 വര്‍ഷത്തേക്കുള്ള പദ്ധതിക്കായി കേന്ദ്രം നീക്കിവെച്ചിട്ടുള്ളത്. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം പുതിയ രോഗങ്ങള്‍ കണ്ടെത്താനും ചികിത്സിച്ചു ഭേദമാക്കാനും ശേഷിയുള്ള ആധുനിക ഗവേഷണ സ്ഥാപനങ്ങള്‍ക്കും പദ്ധതി തുടക്കം കുറിക്കും.

എന്തായാലും ആരോഗ്യമേഖലയിലേക്ക് വന്‍തോതില്‍ പണമെത്തുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ ഫാര്‍മ കമ്പനികളെല്ലാം പുത്തനുണര്‍വ് കൈവരിച്ചിട്ടുണ്ട്. സിപ്ലാ ഓഹരികള്‍ 6 ശതമാനത്തോളമാണ് ബുധനാഴ്ച്ച ഉയര്‍ന്നത്. ഡോ റെഡ്ഡീസ് ലാബ്സ്, സണ്‍ ഫാര്‍മ ഓഹരികള്‍ 4 ശതമാനം വീതം നേട്ടം കുറിച്ചു. ബയോകോണ്‍, കാഡില ഹെല്‍ത്ത്കെയര്‍, ഡിവിസ് ലാബ്സ്, ലൂപിന്‍, ടോറന്റ് ഫാര്‍മ തുടങ്ങിയ കമ്പനികളും ചിത്രം മോശമാക്കിയില്ല.

നിലവില്‍ ഓഹരി സൂചികയില്‍ ഏറ്റവും നേട്ടം കയ്യടക്കുന്ന ഫാര്‍മ കമ്പനികളില്‍ ഒന്നാണ് ഡോ റെഡ്ഡീസ് ലാബ്സ്. ഡിസംബര്‍ പാദത്തില്‍ കമ്പനി 20 കോടി രൂപ അറ്റാദായം കണ്ടെത്തിയിരുന്നു. കൃത്യം ഒരു വര്‍ഷം മുന്‍പ് 569.7 കോടി രൂപ നഷ്ടം നേരിട്ടിടത്തു നിന്നാണ് ഡോ റെഡ്ഡീസ് ലാബ്സിന്റെ തിരിച്ചുവരവ്.

മറ്റൊരു പ്രമുഖ ഫാര്‍മ കമ്പനിയായ സണ്‍ ഫാര്‍മ ഡിസംബറില്‍ 1,852.5 കോടി രൂപ അറ്റാദായം കണ്ടെത്തി. 913 കോടി രൂപയില്‍ നിന്നാണ് 1,852.5 കോടി രൂപയായി കമ്പനിയുടെ അറ്റാദായം വര്‍ധിച്ചത്. നിലവില്‍ എന്‍എസ്ഇയില്‍ സിപ്ല, സണ്‍ ഫാര്‍മ, അജന്ത ഫാര്‍മ കമ്പനികളെല്ലാം 52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

Author

Related Articles