News

റെക്കോര്‍ഡുമായി ഫോണ്‍പേ; മാര്‍ച്ചില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1 ബില്യണ്‍ മറികടന്നു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പ് ഫോണ്‍പേയില്‍ റെക്കോര്‍ഡ് സാമ്പത്തിക ഇടപാട്. മാര്‍ച്ചില്‍ യുപിഐയിലെ ഇടപാടുകളുടെ എണ്ണം ഒരു ബില്യണ്‍ മറികടന്നതായി ഫോണ്‍പേ വ്യാഴാഴ്ചയാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ പേയ്‌മെന്റ് ആപ്പാണ് ഫോണ്‍ പേ. കഴിഞ്ഞ മാസം വാലറ്റ്, എടിഎം കാര്‍ഡുകള്‍, യുപിഐ എന്നിവയുടെ പേയ്മെന്റ് ഓഫറുകളിലൂടെ ഫോണ്‍പെയില്‍ മൊത്തത്തില്‍ 1.3 ബില്യണ്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഫോണ്‍ പേ വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ച്ചില്‍ വാര്‍ഷിക പേയ്മെന്റിന്റെ മൂല്യം 388 ബില്യണ്‍ ഡോളറിലെത്തിയെന്നും ഫോണ്‍പേ അവകാശപ്പെടുന്നു.

കഴിഞ്ഞ ഡിസംബറിലാണ് വിപണിയില്‍ ഫോണ്‍പേ മേല്‍ക്കൈ നേടുന്നത്. ഇതോടെ വ്യാപാരികള്‍ക്കിടയിലും ആപ്പിന് പ്രചാരം ലഭിച്ചതോടെ ആപ്പിന്റെ വളര്‍ച്ച ആരംഭിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ഡിസംബറില്‍ 902.03 ആയിരുന്ന യുപിഐ ഇടപാട് 2021 ഫെബ്രുവരിയില്‍ 975.53 മില്യണിലെത്തുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ഇന്ത്യയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഫോണ്‍ പേ.

യുപിഐ വഴിയുള്ള വ്യാപാര ഇടപാടുകള്‍ 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിനുള്ളില്‍ 20 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പിയര്‍-ടു-പിയര്‍ (പി 2 പി) ഇടപാടുകള്‍ ഈ കാലയളവില്‍ 4.5% വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. അതേ സമയം യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇരട്ടിയിലധികമായിട്ടുണ്ട്. 2021 മാര്‍ച്ചില്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായി. 2021 ഫെബ്രുവരിയില്‍ മൊത്തം ഇടപാടുകള്‍ 2.29 ബില്ല്യണ്‍ ആയിരുന്നു. മാര്‍ച്ചില്‍ ഇത് 5 ലക്ഷം കോടിയിലധികം വര്‍ധിച്ചു. മാസം തോറും 18% വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

Author

Related Articles