News

പ്ലാസ്റ്റിക് വ്യവസായം പ്രതിസന്ധിയില്‍,കെട്ടിക്കിടക്കുന്നത് 1200 കോടിയുടെ ഉല്‍പ്പന്നങ്ങള്‍,സമരം പ്രഖ്യാപിച്ച് സംഘടനകള്‍

കേരള സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് പ്ലാസ്റ്റിക് ഉല്‍പ്പന്നനിര്‍മാണമേഖലയും വില്‍പ്പനമേഖലയും ഭീഷണിനേരിടുന്നു. 1,200 കോടിരൂപയുടെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് നിര്‍മാതാക്കളിലും കച്ചവടക്കാരിലുമായി അവശേഷിക്കുന്നത്. കേരളത്തില്‍ 1300 ഓളം പ്ലാസ്റ്റിക് വ്യവസായങ്ങളുണ്ടെന്നാണ് കണക്ക്. മൂവായിരം കോടിരൂപ വിറ്റുവരവുള്ള വ്യവസയങ്ങളാണിത്. പ്രത്യക്ഷ,പരോക്ഷ മേഖലകളിലായി 95000 പേര്‍ തൊഴിലെടുക്കുന്ന ഉല്‍പ്പാദന,വിപണനമേഖലയാണിത്.

എന്നാല്‍ വേണ്ടത്ര മുന്നൊരുക്കങ്ങളോ സ്‌റ്റോക്ക് വിറ്റഴിക്കാനുള്ള കാലാവധിയോ ഇല്ലാതെ പ്ലാസ്റ്റിക് നിരോധിച്ചതോടെ ഇവരൊക്കെ പ്രതിസന്ധിയിലാണെന്നാണ് വിവരം.പ്‌ളാസ്റ്റിക് കവറുകളില്‍ ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്ത് നല്‍കുന്ന കുടില്‍ വ്യവസായങ്ങളും ബുദ്ധിമുട്ടിലായി. 540 കോടിരൂപയാണ് ഈ വ്യവസായമേഖല സര്‍ക്കാരിലേക്ക് അടക്കുന്നത്. പ്ലാസ്റ്റിക് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനുവരി 9ന് നിക്ഷേപക സംഗമം നടക്കുന്ന കൊച്ചിയിലെ വേദിക്ക് സമീപം സത്യാഗ്രഹസമരം സംഘടിപ്പിക്കാനാണ് കേരളാ പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

Author

Related Articles