News

ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കുമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജനുവരി 16 ഞായറാഴ്ച ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ എല്ലാ മൂലയിലും ഒരു സ്റ്റാര്‍ട്ടപ്പ് എന്ന ആശയം പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിച്ചതിന്റെ ആറാം വാര്‍ഷിക പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

2014-ന് മുമ്പുള്ള കാലഘട്ടത്തില്‍, മെട്രോ നഗരങ്ങളിലെ വന്‍കിട ബിസിനസ്സുകള്‍ മാത്രം അഭിവൃദ്ധി പ്രാപിച്ചപ്പോള്‍, ഇന്ന് രാജ്യത്തെ 625 ജില്ലകളില്‍ ഒരു സ്റ്റാര്‍ട്ടപ്പെങ്കിലും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതില്‍ പകുതിയും ടയര്‍ 2 ടയര്‍ 3 നഗരങ്ങളിലാണ്. അവിടെ ദരിദ്രരും സാധാരണക്കാരുമായ കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

ആഗോള ഇന്നോവേഷന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്. 2015ല്‍ 81ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ഇപ്പോള്‍ 46ാം സ്ഥാനത്തേക്ക് മാറിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, സമീപ വര്‍ഷങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് വിജയങ്ങളെക്കുറിച്ചും അദേഹം വിവരിച്ചു. 2013 മുതല്‍ 14 വര്‍ഷങ്ങളില്‍ 4000 പേറ്റന്റുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 28000 പേറ്റന്റുകളായി വര്‍ധിച്ചു.

അതിന് പുറമെ, 2013 മുതല്‍ 14 നുള്ളില്‍ 70000 ട്രേഡ്മാര്‍ക്കുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2020 മുതല്‍ 21 വര്‍ഷത്തില്‍ 2.5 ലക്ഷം ട്രേഡ് മാര്‍ക്കുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 60,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുള്ളതെന്നും അതില്‍ 42 എണ്ണവും 100 കോടിയിലധികം മൂല്യമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമായും സര്‍ക്കാര്‍ മൂന്ന് വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യത്തേത്, സര്‍ക്കാര്‍പ്രക്രിയകളുടെ കുരുക്കില്‍ നിന്നും സംരംഭകത്വത്തെ മോചിപ്പിക്കുക. രണ്ടാമതായി, നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സ്ഥാപനപരമായ സംവിധാനം സൃഷ്ടിക്കുക. മൂന്നാമതായി, യുവ സംരഭകരെ കൈപിടിച്ചുയര്‍ത്തല്‍, അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ കേവലം നൂതനാശയങ്ങള്‍ കൊണ്ടുവരിക മാത്രമല്ല ചെയ്യുന്നത്, നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് നവീനാശയങ്ങളേയും സാങ്കോതികവിദ്യയേയും അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Author

Related Articles