News

റഷ്യാ സന്ദര്‍ശനം നടത്താന്‍ മോദി; പ്രതിരോധം മുതല്‍ ആണവോര്‍ജ്ജ മേഖലയില്‍ വരെ സഹകരണം ശക്തമാക്കും; കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്നും റഷ്യ

ഡല്‍ഹി: സെപ്റ്റംബര്‍ നാല് അഞ്ച് തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിക്കും. പ്രതിരോധം വ്യാപാരം, ആണവോര്‍ജ്ജം എന്നീ മേഖലകളിലടക്കം സഹകരണം വിപുലീകരിക്കാനാണ് നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ നിലപാടിനെ റഷ്യ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധി നിക്കോളായ് കുഡാഷെവ് പറഞ്ഞു.

സിംല കരാറിന്റെയും ലാഹോര്‍ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും വിഷയം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റഷ്യയിലെ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ മോദി പങ്കെടുക്കുകയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടി നടത്തുകയും ചെയ്യും. മോദിയും പുടിനും തമ്മിലുള്ള ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര പ്രയോജനകരമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ അടിത്തറ സൃഷ്ടിക്കുമെന്ന് കുഡാഷെവ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കൂടങ്കുളം പദ്ധതിക്ക് പുറമെ ആറ് സിവില്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ അന്തിമമാക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മറ്റൊരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടങ്കുളം പദ്ധതി പ്രകാരം റഷ്യ ഇന്ത്യയില്‍ ആറ് ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നു.

Author

Related Articles