News

ദക്ഷിണ കൊറിയന്‍ കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ഗൗതം അദാനി

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ സ്റ്റീല്‍ കമ്പനി പോസ്‌കോയുമായി ചേര്‍ന്ന് ഇന്ത്യയില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ഗൗതം അദാനി. ഇരു കമ്പനികളും ചേര്‍ന്ന് ഗുജറാത്തിലാണ് സ്റ്റീല്‍ മില്‍ സ്ഥാപിക്കുക. പുനരുപയോഗ ഊര്‍ജം, ഹൈഡ്രജന്‍, ലോജിസ്റ്റിക്സ് തുടങ്ങിയ വ്യവസായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ പദ്ധതിയാണ് അണിയറയില്‍ തയ്യാറാകുന്നത്.

കരാറുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ കമ്പനികള്‍ അധികം വൈകാതെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു കമ്പനികളും ഇന്ന് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ക്ക് ഓട്ടോമോട്ടീവ് സ്റ്റീല്‍ പോസ്‌കോ കമ്പനി ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയില്‍ 1.8 ദശലക്ഷം ടണ്‍ ശേഷിയുള്ള കോള്‍ഡ്-റോള്‍ഡ് ആന്‍ഡ് ഗാല്‍വാനൈസ്ഡ് മില്‍ കമ്പനിക്കുണ്ട്.

ഒഡീഷയില്‍ 12 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ സ്റ്റീല്‍ പ്ലാന്റിന് പോസ്‌കോ നേരത്തെ നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ 12 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനായില്ല. ഭൂമി ഏറ്റെടുക്കലിലെ അമിതമായ കാലതാമസം മൂലമാണ് ഏതാനും വര്‍ഷം മുന്‍പ് പോസ്‌കോ ഈ പദ്ധതി ഉപേക്ഷിച്ചത്.

അടുത്ത പത്ത് വര്‍ഷം കൊണ്ട് റിന്യൂവബിള്‍ എനര്‍ജി സെക്ടറില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. 2025 ഓടെ തങ്ങളുടെ തുറമുഖ ബിസിനസിനെ നെറ്റ് സീറോ കാര്‍ബണ്‍ എമിറ്ററാക്കാനും ഗൗതം അദാനിക്കും കമ്പനിക്കും ആലോചനയുണ്ട്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി വ്യാപാരിയാണ് അദാനി എന്റര്‍പ്രൈസസ്.

Author

Related Articles