News

പിപിഎഫ് പലിശ നിരക്ക് 46 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 46 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കെത്തിയേക്കും. സമാന കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പലിശ നിരക്ക് കണക്കിലെടുത്താണ് കാലാകാലങ്ങളില്‍ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായത്തില്‍ കാര്യമായ ഇടിവുണ്ടായതിനാല്‍ മറ്റ് ലഘുസമ്പാദ്യ പദ്ധതികളുടെ ആദായത്തിലും കുറവുണ്ടാകും.

ഇതോടെ 1974 നുശേഷം ഇതാദ്യമായി പിപിഎഫിന്റെ പലിശ ഏഴ് ശതമാനത്തിന് താഴെയെത്തും. പിപിഎഫിന്റെ പലിശ നിശ്ചയിക്കുന്നത് 10 വര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം അടിസ്ഥാനമാക്കിയാണ്. മുന്‍ പാദത്തിലെ ബോണ്ടിന്റെ ആദായത്തിന്റെ ശരാശരിയെടുത്താണ് തുടര്‍ന്നുവരുന്ന പാദത്തിലെ സമ്പാദ്യ പദ്ധതിയുടെ പലിശ പരിഷ്‌കരിക്കുന്നത്. ഏപ്രില്‍ ഒന്നിനുശേഷം ബോണ്ടില്‍ നിന്നുള്ള ആദായത്തില്‍ കാര്യമായ കുറവാണുണ്ടായത്. 5.85 ശതമാനാണ് നിലവിലെ ആദായം. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുമെന്ന കാര്യത്തില്‍ ഇത് വ്യക്തമായ സൂചന നല്‍കുന്നു.

ഏപ്രില്‍ പാദത്തില്‍ പിപിഎഫിന്റെ പലിശ 7.9ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായാണ് കുറച്ചത്. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമിന്റെ പലിശ 8.6 ശതമാനത്തില്‍ നിന്ന് 7.4 ശതമാനമായും കുറച്ചു. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ 6.8 ശതമാനമായി. സുകന്യ സമൃദ്ധിയുടേത് 8.4 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായും കിസാന്‍ വികാസ് പ്രതയുടേത് 6.9 ശതമാനമായും കുറഞ്ഞു. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. ഇതുപ്രകാരം ജൂലായ് ആദ്യവാരത്തില്‍ പലിശ നിരക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തും.

Author

Related Articles