ഡിസംബര്‍ പാദത്തിലെ ഫലം പുറത്തുവിട്ട് ടിസിഎസ്; 8,701 കോടി രൂപ അറ്റാദായം
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഡിസംബര്‍ പാദത്തിലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിട്ടു. നടപ്പു വര്‍ഷം മൂന്നാം പാദം പ്രതീക്ഷിച്ചതിലും നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാം പാദ കണക്കുകളാണ് പോയവര്‍ഷം ഡിസംബറില്‍ ടിസിഎസ് കാഴ്ച്ചവെച്ചത്.
അടുത്ത പാദം രണ്ടക്ക സംഖ്യയിലേക്ക് വളര്‍ച്ചാ നിരക്കിനെ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് ടിസിഎസ്. 2019 ജൂണ്‍ പാദത്തിലാണ് ടിസിഎസ് അവസാനമായി രണ്ടക്ക വളര്‍ച്ചാ നിരക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയത്. എന്തായാലും 2020 ഡിസംബര്‍ പാദം ടിസിഎസിന്റെ വരുമാനം 5.4 ശതമാനം വര്‍ധിച്ചു; അറ്റാദായം 7.2 ശതമാനവും കൂടി. പോയമാസം 42,015 കോടി രൂപയാണ് കമ്പനി വരുമാനം കുറിച്ചത്. അറ്റാദായം 8,701 കോടി രൂപയിലും എത്തിനിന്നു. നേരത്തെ, 41,231 കോടി രൂപ വരുമാനവും 8,594 കോടി രൂപ അറ്റാദായവും ടിസിഎസ് രേഖപ്പെടുത്തുമെന്ന് ബ്ലുംബര്‍ഗ് നടത്തിയ സര്‍വെയില്‍ പുറത്തുവന്നിരുന്നു.
പ്രധാന ബിസിനസ് മേഖലകളിലെ വന്‍മുന്നേറ്റമാണ് ടിസിഎസിനെ ഡിസംബര്‍ പാദത്തില്‍ തുണച്ചത്. ആഭ്യന്തര വരുമാനവും മാര്‍ജിന്‍ ടാര്‍ഗറ്റുകളും യഥാസമയം പൂര്‍ത്തിയാക്കിയെന്ന് കമ്പനി മുന്‍പ് അറിയിക്കുകയുണ്ടായി. മൂന്നാം പാദത്തില്‍ മാത്രം 6.8 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് ടിസിഎസ് സ്വന്തമാക്കിയത്. ഡിസംബര്‍ പാദത്തിലെ മിന്നും പ്രകടനത്തില്‍ ഈ കരാറുകള്‍ നിര്‍ണായകമായി.
കറന്‍സി അടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാന വളര്‍ച്ച 4.1 ശതമാനം പോയപാദം തൊട്ടു (മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍). വര്‍ഷാവര്‍ഷമുള്ള വരുമാന വളര്‍ച്ച 0.4 ശതമാനത്തിലാണ് ഡിസംബറില്‍ എത്തിനില്‍ക്കുന്നത്. ടിസിഎസിന്റെ വരുമാന വളര്‍ച്ചയില്‍ ഏറിയ പങ്കും ബാങ്കിങ്, സാമ്പത്തികകാര്യ സേവനങ്ങളുടെ സംഭാവനയാണ്. ഈ മേഖലയില്‍ നിന്ന് മാത്രം വരുമാനത്തിന്റെ 30 ശതമാനം കമ്പനി നേടി.
ടിസിഎസിന്റെ വരുമാനത്തില്‍ പാതിയും വടക്കെ അമേരിക്കന്‍ വിപണിയില്‍ നിന്നാണ് എത്താറ്. എന്നാല്‍ ഇക്കുറി വടക്കെ അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള വരുമാനത്തില്‍ 3.3 ശതമാനം ഇടിവ് (മുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍) കമ്പനി നേരിട്ടു. മറ്റു കണക്കുകള്‍ പരിശോധിച്ചാല്‍ ഡിസംബര്‍ പാദത്തില്‍ ടിസിഎസിന്റെ പ്രവര്‍ത്തനലാഭം 9,974 കോടിയില്‍ നിന്നും 11,184 കോടി രൂപയായി ഉയര്‍ന്നു. വര്‍ഷാ വര്‍ഷമുള്ള വളര്‍ച്ച 12.1 ശതമാനം. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ മൂന്നാം പാദം 26.6 ശതമാനം രേഖപ്പെടുത്തി. വര്‍ഷാവര്‍ഷമുള്ള ചിത്രം നോക്കിയാല്‍ 160 ബേസിസ് പോയിന്റ് അധികം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. നേരത്തെ, 25.4 ശതമാനത്തോളം മാത്രമായിരുന്നു ടിസിഎസിന്റെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ വിദഗ്ധര്‍ പ്രവചിച്ചത്. എന്നാല്‍ കമ്പനിയുടെ പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി.
ഒക്ടോബറില്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും ചിലവ് നിയന്ത്രിച്ചു നിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു. പ്രവര്‍ത്തന മികവ് കൂടിയതും യാത്രാച്ചിലവുകളും ഉപകരാറുകളും ഗണ്യമായി കുറഞ്ഞതും ഇവിടെ ടിസിഎസിന് തുണയായി. വെള്ളിയാഴ്ച്ച 2.9 ശതമാനം നേട്ടത്തോടെയാണ് ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ ടിസിഎസ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ സെന്‍സെക്സ് സൂചികയില്‍ ടിസിഎസ് ഓഹരിയൊന്നിന് 3,120.35 രൂപയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍