News

മോശം ആശയം: റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതിയുടെ ശുപാര്‍ശയെ വിമര്‍ശിച്ച് രഘുറാം രാജന്‍

മുംബൈ: ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിങ് മേഖലയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്താനും ബാങ്കുകളുടെ പ്രമോട്ടര്‍മാരാകാനും അനുവദം നല്‍കണമെന്ന റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതിയുടെ ശുപാര്‍ശയെ വിമര്‍ശിച്ച് രഘുറാം രാജന്‍ രംഗത്ത്. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യുട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും പ്രസ്തുത നിയമ നിര്‍ദ്ദേശത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

രാജ്യത്തെ കോര്‍പ്പറേറ്റ് ഹൗസുകള്‍ക്ക് ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തെ വിട്ടുകൊടുക്കുന്ന നടപടിയാണിതെന്ന വിമര്‍ശനവുമായി നിരവധി സാമ്പത്തിക വിദഗ്ധരാണ് രംഗത്ത് എത്തിയിരിക്കുന്നത്. 'തെറ്റായ ആശയം' എന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ രഘുറാം രാജന്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. വിരാല്‍ ആചാര്യയും രാജന്റെ അഭിപ്രായത്തെ അനുകൂലിച്ച് രംഗത്ത് എത്തി.

ചില ബിസിനസ്സ് സ്ഥാപനങ്ങളിലേക്ക് സാമ്പത്തിക (രാഷ്ട്രീയ) അധികാരത്തിന്റെ കേന്ദ്രീകരണം ഉണ്ടാകാന്‍ ഇത് ഇടയാക്കുമെന്നും രഘുറാം രാജന്‍ പറയുന്നു. രാജന്‍ നിലവില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റി ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസിലെ കാതറിന്‍ ദുസക് മില്ലര്‍ ഡിസ്റ്റിംഗ്വിഷ്ഡ് സര്‍വീസിലെ ഫിനാന്‍സ് പ്രൊഫസറാണ്. ആചാര്യ സ്റ്റേണ്‍ സ്‌കൂളിലെ പ്രൊഫസറാണ്.

Author

Related Articles