News

കറന്‍സി നോട്ടുകളുടെ വലുപ്പം കുറച്ചത് പഴ്‌സില്‍ വെക്കാനുള്ള സൗകര്യം കണക്കിലെടുത്തെന്ന് റിസര്‍വ് ബാങ്ക്; വിശദീകരണം നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍

മുംബൈ: രാജ്യത്തെ കറന്‍സി നോട്ടുകളുടെ വലുപ്പം കുറച്ചതിന് പിന്നാലെ ഇത് തിരിച്ചറിയുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് (എന്‍എബി) പൊതു താല്‍പര്യ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് വിശദീകരണവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. പഴ്‌സില്‍ കറന്‍സി സൂക്ഷിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് നോട്ടുകളുടെ വലുപ്പം കുറച്ചതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.  കണ്ണിന്റെ കാഴ്ച്ച കുറവുള്ളവര്‍ക്കടക്കം സൗകര്യപ്രദമായ തരത്തില്‍ നോട്ടുകളും നാണയങ്ങളും പുറത്തിറക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും പൊതു താല്‍പര്യ ഹര്‍ജിയിലുണ്ട്. 

ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഡോളര്‍ അടക്കമുള്ള അന്താരാഷ്ട്ര കറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന നോട്ടുകളേക്കാള്‍ വലിപ്പം കുറവാണെന്നും റിസര്‍വ് ബാങ്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ആര്‍ ധോന്ദ് കോടതിയെ അറിയിച്ചു. നോട്ടുകളുടെ വലിപ്പക്കൂടുതല്‍ ഉപയോക്താക്കള്‍ക്കുണ്ടാക്കുന്ന പ്രയാസം തിരിച്ചറിയാന്‍ റിസര്‍വ് ബാങ്കിന് ഇത്രയും കാലം വേണ്ടിവന്നോയെന്ന് ചീഫ് ജസ്റ്റിസ് സരസമായി ചോദിച്ചു. ഇപ്പോള്‍ നോട്ടുകള്‍ പഴ്‌സില്‍ വെക്കാവുന്ന തരത്തിലുള്ളതായി. 

ഇനി പഴ്‌സ് വെക്കാവുന്നതരത്തില്‍ പോക്കറ്റുണ്ടാക്കും. അങ്ങനെ വസ്ത്രത്തിന്റെ ഡിസൈനര്‍ തീരുമാനിക്കുന്ന പോലെയാവും നോട്ടുകളുടെ ആകൃതി. ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. പഴ്സില്‍ വെക്കാവുന്ന തരത്തിലുള്ളതാവുമ്പോള്‍ നോട്ടുകള്‍ കീറുന്നതും മുഷിയുന്നതും ഒഴിവാക്കാമെന്നും വലിപ്പം കുറച്ചുള്ള നോട്ടുനിര്‍മാണം ഉത്പാദനചെലവ് കുറയ്ക്കുമെന്നും ആര്‍ബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. കാഴ്ചവൈകല്യമുള്ളവര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് പുതിയ നോട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും വി.ആര്‍ ധോന്ദ് കോടതിയെ അറിയിച്ചു. 

കാഴ്ചവൈകല്യമുള്ളവര്‍ക്ക് സഹായമാവുന്ന നോട്ടുകളിലെ ചില പ്രത്യേകതകള്‍ ചെറിയ മൂല്യമുള്ളവയില്‍, വിനിമയം കൂടുതലായതിനാല്‍ വേഗം നഷ്ടമാവുന്നുവെന്നും അതിനാല്‍ ചെറിയമൂല്യമുള്ള നോട്ടുകളുടെ നിര്‍മാണം കുറയ്ക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നുണ്ടെന്നും ധോന്ദ് പറഞ്ഞു. കാഴ്ചവൈകല്യമുള്ളവര്‍ക്കായി ആര്‍ബിഐ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നുണ്ടെന്നും അത് നവംബറോടെ ലഭ്യമാകുമെന്നും ധോന്ദ് കോടതിയെ അറിയിച്ചു.

Author

Related Articles