ധനലക്ഷ്മി ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ആര്‍ബിഐ പ്രതിനിധി; അഡീഷനല്‍ ഡയറക്ടറായി നിയമിച്ചത് ഡി കെ കശ്യപിനെ
മുംബൈ: ധനലക്ഷ്മി ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ആര്‍ബിഐ പ്രതിനിധിയെ നിയമിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ഡി.കെ.കശ്യപിനെ രണ്ടു വര്‍ഷത്തേക്കാണ് അഡീഷനല്‍ ഡയറക്ടറായി നിയമിച്ചത്. എന്നാല്‍ നിയമനത്തിനു പിന്നിലെ കാരണമെന്താണെന്നു വ്യക്തമല്ല. പ്രത്യേക സാഹചര്യത്തിലല്ലാതെ സ്വകാര്യ ബാങ്കുകളുടെ ബോര്‍ഡില്‍ ആര്‍ബിഐ പ്രതിനിധികളെ സാധാരണ നിയമിക്കാറില്ല.
തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിലെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും മുമ്പേ റിസര്‍വ് ബാങ്ക് അടിയന്തിരമായി ഇടപെടണമെന്ന് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ ബാങ്കില്‍ ഗൗരവമായ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുകയാണെന്നും കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാണെന്നും കത്തില്‍ വെങ്കിടാചലം ചൂണ്ടിക്കാട്ടി.
2008 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 850 കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയ ബാങ്ക് റിസര്‍വ് ബാങ്ക് ഇടപെടലിനെ തുടര്‍ന്ന് ബാങ്കിന്റെ ഉന്നതതലത്തില്‍ മാറ്റങ്ങള്‍ വരുകയും മൂലധന അടിത്തറ ശക്തമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 2020 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഏറ്റവും ഉയര്‍ന്ന ലാഭം നേടിയെടുക്കുകയും ചെയ്തതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ ഉന്നത തലത്തില്‍ 2020 ന്റെ തുടക്കം മുതല്‍ അടുത്തിടെ വന്ന മാറ്റങ്ങളില്‍ യൂണിയന് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ബാങ്ക് തെറ്റായ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് കത്തില്‍ പറയുന്നു.
വടക്കേ ഇന്ത്യയില്‍ നിരവധി ശാഖകള്‍ തുറന്നുവെങ്കിലും വേണ്ടത്ര നിയന്ത്രണമോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ അവ അടച്ചുപൂട്ടി. എന്നിട്ടും കൂടുതല്‍ ശാഖകള്‍ അത്തരം സ്ഥലങ്ങളില്‍ തുറക്കാന്‍ ശ്രമിക്കുകയാണ്. ആ പ്രദേശങ്ങളിലെ ബിസിനസ് മാനേജ് ചെയ്യാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യം ബാങ്കിനില്ല. ബാങ്കിന്റെ ചെലവും വരുമാനവും തമ്മിലുള്ള അനുപാതം വളരെ കൂടുതലാണ്. വരവിന് അനുസരിച്ച് ചെലവ് ക്രമീകരിക്കാന്‍ ഇടപെടല്‍ വേണം. ബാങ്കിന് വന്‍ ചെലവ് വരുന്ന വിധത്തില്‍ ഒട്ടനവധി സെയ്ല്‍സ്, സീനിയര്‍ എക്സിക്യുട്ടീവുകളെ നിയമിച്ചതിലും വെങ്കിടാചലം ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ബാങ്കിന്റെ ഈ സ്ഥിതിയില്‍ അവ താങ്ങാന്‍ പറ്റുന്നതല്ലെന്നും വലിയ തകര്‍ച്ചയ്ക്ക് അത് വഴിവെയ്ക്കുമെന്നും കത്തില്‍ പറയുന്നു. റിസര്‍വ് ബാങ്ക് ഫലപ്രദമായ രീതിയില്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ബാങ്ക് വീണ്ടും പ്രശ്നങ്ങളിലേക്ക് വീഴുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് ആര്‍ബിഐ പ്രതിനിധിയെ നിയമിച്ചുകൊണ്ടുള്ള തീരുമാനം ഉടലെടുത്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍