News

ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: വാട്സാപ്പ്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയവയുടെ പേമെന്റ് സേവനങ്ങള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് റിസര്‍വ് ബാങ്ക് സുപ്രീംകോടതിയില്‍. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) ആണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും അറിയിച്ചു.

യു.പി.ഐ. (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പ്ലാറ്റ്ഫോമുകള്‍വഴി ശേഖരിക്കുന്ന ഇന്ത്യക്കാരുടെ വിവരം കോര്‍പ്പറേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി. നല്‍കിയ ഹര്‍ജിയിലാണ് റിസര്‍വ് ബാങ്ക് മറുപടിനല്‍കിയത്. തേഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍മാര്‍ക്ക് (ടി.പി.എ.പി.) റിസര്‍വ് ബാങ്കല്ല അനുമതി നല്‍കുന്നത്. ഇവ നേരിട്ട് റിസര്‍വ് ബാങ്കിന്റെ കീഴില്‍ വരുന്നുമില്ല. ആമസോണ്‍, ഗൂഗിള്‍, വാട്സാപ്പ് എന്നിവയ്ക്ക് യു.പി.ഐ. സേവനം നല്‍കാന്‍ അനുമതികൊടുത്തത് എന്‍.പി.സി.ഐ. ആണ്.

വാട്‌സാപ്പിന്റെ സിസ്റ്റം സുരക്ഷിതമല്ലെന്നും അവര്‍ക്ക് പേമെന്റ് സേവനം അനുവദിക്കരുതെന്നും ബിനോയ് വിശ്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിലെ ചാര സോഫ്റ്റ്വേറായ പെഗാസസ് വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരം ശേഖരിച്ചതുമായി ബന്ധപ്പെട്ട വിവാദവും അന്ന് ചൂണ്ടിക്കാട്ടി. തങ്ങളുടെ സിസ്റ്റത്തെ പെഗാസസ് ഹാക്കുചെയ്തുവെന്ന വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് വാട്സാപ്പ് വ്യക്തമാക്കിയിരുന്നു.

യു.എസ്. കോടതിയില്‍ വാട്‌സാപ്പ് നല്‍കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് പെഗാസസ് വിഷയം ചര്‍ച്ചയായത്. വാട്‌സാപ്പ് ഉപയോഗിക്കുന്ന 1400 പേരുടെ വിവരങ്ങള്‍ പെഗാസസ് നിരീക്ഷിച്ചുവെന്നും അതില്‍ ഇന്ത്യക്കാരുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

പൗരന്‍മാരുടെ സ്വകാര്യത ലംഘിക്കാത്തവിധം മാര്‍ഗരേഖയുണ്ടാക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണമെന്നാണ് അഡ്വ. ശ്രീറാം പറക്കാട്ട് വഴി ബിനോയ് വിശ്വം ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആവശ്യം. പേമെന്റ് സേവനങ്ങള്‍ക്കായി ഗൂഗിള്‍, ആമസോണ്‍, വാട്സാപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന വിവരം മൂന്നാംകക്ഷിയുമായി പങ്കുവെക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Author

Related Articles