News

കിട്ടാക്കടം നിശ്ചയിക്കുന്ന തിയതി പരിഷ്കരിച്ച് റിസര്‍വ് ബാങ്ക്; നിക്ഷേപകർക്ക് ലാഭവിഹിതം നൽകരുതെന്നും നിർദേശം

ന്യൂഡൽഹി: മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31വരെ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കിട്ടാക്കടം നിശ്ചയിക്കുന്ന തിയതിയില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തി. നിലവില്‍ 90 ദിവസം വായ്പ തിരിച്ചടയ്ക്കാതിരുന്നാലാണ് അക്കൗണ്ട് കിട്ടാക്കടം ഇനത്തില്‍ ഉള്‍പ്പെടുത്തിയരുന്നത്. 90 ദിവസം എന്നത് 180 ദിവസമായാണ് ഉയര്‍ത്തിയത്. മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെയുള്ള 90 ദിവസക്കാലത്തെ കിട്ടാക്കടം നിശ്ചയിക്കുന്നതിയതില്‍നിന്ന് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വായ്പ തിരിച്ചടവ് മുടങ്ങുന്ന ദിവസത്തെ അടിസ്ഥാനമാക്കിയാണ് കിട്ടാക്കടത്തിന്റെ വിവിധ വിഭാഗങ്ങളില്‍ അക്കൗണ്ടുകളെ ഉള്‍പ്പെടുത്തുക. സ്റ്റാന്റേഡ്, സബ്സ്റ്റാന്റേഡ്, ഡൗട്ട്ഫുള്‍-എന്നിങ്ങനെയാണ് തിരിച്ചടവ് വൈകുന്നതിനനുസരിച്ച് അക്കൗണ്ടുകളെ തരംതിരിച്ചിരുന്നത്. 90 ദിവസത്തിലേറെ അടവ് മുടങ്ങിയാല്‍ സ്റ്റാന്റേഡ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുക. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ചുള്ള തിയതികളില്‍ വ്യത്യാസം വരുത്തിയത്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 2019-20 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കരുതെന്ന് ബാങ്കുകളോട് ആര്‍ബിഐ. 2020-21 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ സാമ്പത്തികസ്ഥതി വിലിയിരുത്തിയശേഷമാകും തീരുമാനമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിഫ്റ്റി സൂചികയില്‍ ഏറ്റവുംകൂടുതല്‍ സാന്നിധ്യമുള്ളത് ബാങ്കിങ് ഓഹികള്‍ക്കാണ്. 36.51ശതമാനം. എന്നാല്‍, ബാങ്കുകള്‍ ലാഭവിഹിതം നല്‍കിയില്ലെങ്കിലും ഫണ്ടുകമ്പനികളെയോ നിക്ഷേപകരെയോ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

32.91ശതമാനമാണ് ലാര്‍ജ് ക്യാപ് ഫണ്ടുകളിലെ ധനകാര്യ ഓഹരികളുടെ വിഹിതം. മിഡ് ക്യാപ് ഫണ്ടുകളുടെ വിഹിതമാകട്ടെ 17ശതമാനവുമാണ്. 2020 മാര്‍ച്ചിലെ കണക്കുപ്രകാരം 526 മ്യൂച്വല്‍ ഫണ്ടുകളാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയില്‍മാത്രം നിക്ഷേപം നടത്തിയിട്ടുള്ളത്. ബാങ്കിന്റെ 67 കോടിയോളം ഓഹരികളാണ് ഫണ്ടുകമ്പനികളുടെ കൈവശമുള്ളത്. സ്വകാര്യ ബാങ്കുകളുടെ ലാഭവിഹത അനുപാതം ഇപ്പോള്‍തന്നെ കുറവായതിനാലാണ് നിക്ഷേപകരെ കാര്യമായി ബാധിക്കില്ലെന്ന് പറയുന്നത്. പൊതുമേഖ സ്ഥാപനങ്ങളാണ് ലാഭവിഹിതം നല്‍കുന്നതില്‍ മുന്നില്‍.

Author

Related Articles