News

എസ്ബിഐക്ക് ഒരു കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് ഒരു കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ. വാണിജ്യ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട ആര്‍ബിഐയുടെ തട്ടിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ പിഴവ് വരുത്തിയതാണ് പിഴ ലഭിക്കാന്‍ കാരണമെന്നാണ് സൂചന. റെഗുലേറ്ററി നടപടിക്രമങ്ങളുടെ ഭാഗമായാണ് പിഴ എന്നും ബാങ്കിന്റെ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിനെയോ കരാറിനെയോ ഇത് ബാധിക്കില്ലെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനും ആര്‍ബിഐ പിഴ ചുമത്തിയിട്ടുണ്ട്. 1.95 കോടി രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിലെ ഒരു ഇടപാടുകാരന്റെ അക്കൗണ്ട് അവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബാങ്ക് കാലതാമസം വരുത്തിയതിനാണ് പിഴ. ഇതിനായുള്ള ആര്‍ബിഐ ഉത്തരവുകള്‍ പാലിക്കാത്തതാണ് പിഴ ഈടാക്കാന്‍ കാരണം. ആര്‍ബിഐ ബാങ്കിന് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കിയിരുന്നു.

ഇത് സംബന്ധിച്ച് ആര്‍ബിഐ ഇരു ബാങ്കുകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ബാങ്കിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ കുറ്റം തെളിയിക്കപ്പെട്ടതിനാലാണ് പിഴ ചുമത്തിയത്. ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ആര്‍ബിഐ വിശദീകരണം തേടിയിരുന്നു. വാര്‍ത്ത വന്നതിന് ശേഷം എസ്ബിഐ ഓഹരികള്‍ നഷ്ടത്തിലായി. 494.95 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, തിങ്കളാഴ്ച എസ്ബിഐയുടെ ഓഹരികള്‍ 1.29 ശതമാനം ഉയര്‍ന്ന് 496 രൂപയില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് വര്‍ഷത്തെ കാലയളവില്‍ ഈ ഓഹരി മികച്ച വരുമാനം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബാങ്കിന്റെ ഓഹരികള്‍ 143 ശതമാനം വര്‍ദ്ധിച്ചിരുന്നു.

വിവിധ ബാങ്കുകള്‍ മുഖേനയുള്ള പണം ഇടപാടുകള്‍ നിരീക്ഷിച്ച് ക്രമക്കേടു കണ്ടെത്തിയാല്‍ കര്‍ശനമായ നടപടികള്‍ ആര്‍ബിഐ ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്. ആര്‍ബിഐയുടെ കെവൈസി നിയമങ്ങള്‍ ലംഘിച്ചതിന് ആക്സിസ് ബാങ്കിന് അടുത്തിടെ 25 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. 2016 ലെ ആര്‍ബിഐയുടെ കെവൈസി നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. 2020 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരു ആക്സിസ് ബാങ്ക് ഉപഭോക്താവിന്റെ അക്കൗണ്ട് പരിശോധിച്ചതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ബാങ്ക് കെവൈസിയുമായി ബന്ധപ്പെട്ട് 2016 ല്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പിഴ ചുമത്തുകയായിരുന്നു.

Author

Related Articles