News

എച്ച്ഡിഎഫ്സി ബാങ്കിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി

എച്ച്ഡിഎഫ്സി ബാങ്കിന് മേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി. ഉപരോധം ഏര്‍പ്പെടുത്തി ഒരു വര്‍ഷത്തിന് ശേഷം, ബിസിനസ്സ് ജനറേറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നീക്കിയതായി സ്വകാര്യ പണമിടപാട് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്ക് ശനിയാഴ്ച അറിയിച്ചു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ തങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും അവ യഥാസമയം വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു. ആര്‍ബിഐ ശുപാര്‍ശകള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും ബാങ്ക് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിമാസം 2 ലക്ഷത്തിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന എച്ച്ഡിഎഫ്സി ബാങ്കിന് അതിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ പുതിയ കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്താന്‍ 2020 ഡിസംബറില്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചു. ബാങ്കിന് പുതിയ ഡിജിറ്റല്‍ സംരംഭങ്ങളൊന്നും ആരംഭിക്കാനായില്ല. 2021 ഫെബ്രുവരിയില്‍, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഐടി ഇന്‍ഫ്രാസ്ട്രക്ചറിന്റെ പ്രത്യേക ഓഡിറ്റ് നടത്തുന്നതിന് റെഗുലേറ്റര്‍ ഒരു ബാഹ്യ സ്ഥാപനത്തെ നിയമിച്ചു.

ഓഗസ്റ്റില്‍, എച്ച്ഡിഎഫ്സി ബാങ്കിന്മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആര്‍ബിഐ ഭാഗികമായി നീക്കുകയും ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് പുനരാരംഭിക്കാന്‍  അനുവദിക്കുകയും ചെയ്തു. അടുത്ത 15-24 മാസത്തിനുള്ളില്‍ ഒന്നിലധികം ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ ബാങ്ക് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പേയ്മെന്റുകള്‍, കാര്‍ഡുകള്‍, ഉപഭോക്തൃ അനുഭവം എന്നിവ പോലുള്ള നിര്‍ണായക സേവനങ്ങളില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2021-ന്റെ അവസാനത്തോടെ ബാങ്ക് ഐടി പ്ലാറ്റ്ഫോമുകള്‍ നവീകരിച്ചു. അടുത്ത 5 വര്‍ഷത്തേക്ക് സഹായിക്കുന്ന ഐടി ഇന്‍ഫ്രാസ്ട്രക്ചറില്‍ ബാങ്ക് വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ശശിധര്‍ ജഗദീശന്‍ ഏപ്രിലില്‍ പറഞ്ഞിരുന്നു.

Author

Related Articles