News

റിസര്‍വ്വ് ബാങ്കിന്റെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; മാന്ദ്യത്തില്‍ നിന്ന് കരകയറുക പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ആര്‍ബിഐ കുറവ് വരുത്തി. ഇന്നുചേര്‍ന്ന റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിലാണ് പലിശ നിരക്കില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. രാജ്യം അതിഗുരുതരമായ മാന്ദ്യം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിട്ടുള്ളത്. രിസര്‍വ്വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ ആകെ 5.15 ശതമാനമാണ് വെട്ടിക്കുറച്ചത്. അതേസമയം കഴിഞ്ഞ തവണ 5.40 ശതമാനം കുറവാണ് റിസര്‍വ് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. 

അതേസമയം കഴിഞ്ഞ തവണ 35 ബേസിസ് പോയിന്റിന്റെ കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്. നടപ്പുവര്‍ഷം ഇതുവരെ 135 ബേസിസ് പോയിന്റാണ് പലിശ നിരക്കില്‍ റിസര്‍വ്വ് ബാങ്ക് ഓഫ്  ഇന്ത്യ കുറവ് വരുത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്തെ ഭവന, വാഹന വായ്പാ നിരക്കില്‍ കുറവുണ്ടാകും. എന്നാല്‍ നടപ്പുവര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് പ്രകടമാകില്ലെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയും. നേരത്തെ ഇത് 6.9 ശതമാനമായിരുന്ന ആര്‍ബിഐ വിലയിരുത്തിയ വളര്‍ച്ചാ നിരക്ക്. 

മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ പുതിയ വായ്പാ നയം. ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്  ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. 

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസമയം റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലിനേക്കാള്‍ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തര്‍ക്കലവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന്  ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.

Author

Related Articles