News

റിസര്‍വ് ബാങ്ക് വായ്പ നയം: പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളും മാറ്റമില്ലാതെ തുടരും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ വായ്പ നയ കമ്മിറ്റി ഇത്തവണ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്കുകളും റിവേഴ്‌സ് റിപ്പോ നിരക്കുകളും മാറ്റമില്ലാതെ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വായ്പാനയ പ്രഖ്യാപനം നടത്തിയത്. റിപ്പോ നിരക്ക് 4 ശതമാനത്തില്‍ തന്നെ തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35% ആയി തുടരും.

മിക്ക വിശകലന വിദഗ്ധരും ഇത്തവണ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഉയര്‍ന്ന പണപ്പെരുപ്പവും കുറഞ്ഞ ഡിമാന്‍ഡും നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നായിരുന്നു പല നിരീക്ഷകരുടെയും വിലയിരുത്തല്‍. ഇത് ശരിയാകുകയും ചെയ്തു.
 
വിലക്കയറ്റവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് നിലവിലെ പ്രശ്നം. ഒക്ടോബറിലെ ചില്ലറ പണപ്പെരുപ്പം 7.61 ശതമാനമാണ്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇക്കാരണങ്ങളാലാണ് പലിശ നിരക്കില്‍ മാറ്റം വരുത്താത്തത്. അടുത്ത ഏതാനും മാസങ്ങളില്‍ പ്രധാന പണപ്പെരുപ്പം സ്ഥിരമായ വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് ഐസിആര്‍എ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമൊന്നും വരുത്താത്തതിനാല്‍ വായ്പ ഇഎംഐകളില്‍ ഇനി ഉടനടി കുറവുണ്ടാകാന്‍ സാധ്യത കുറവാണ്. മറുവശത്ത്, പോളിസി നിരക്കുകളില്‍ മാറ്റം വരുത്താത്തത് സ്ഥിര നിക്ഷേപ (എഫ്ഡി) നിക്ഷേപകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ്. കാരണം ബാങ്കുകള്‍ ഇനി ഉടന്‍ എഫ്ഡികളുടെ പലിശനിരക്ക് കുറയ്ക്കില്ല.

Author

Related Articles