News

പ്രധാന പലിശ നിരക്കില്‍ കൂടുതല്‍ കുറവുകള്‍ വരുത്തേണ്ട സാഹചര്യമുണ്ടെന്ന് ആര്‍ബിഐ

മുംബൈ: പ്രധാന പലിശ നിരക്കില്‍ കൂടുതല്‍ കുറവുകള്‍ വരുത്തേണ്ട സാഹചര്യമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിശ്വസിക്കുന്നതായി ധനനയ അവലോകന സമിതി യോഗ മിനിറ്റ്‌സ്. എന്നാല്‍, പണപ്പെരുപ്പം വര്‍ദ്ധിച്ചതിനാല്‍ ഇത് ഉടന്‍ നടപ്പാക്കേണ്ടന്ന് കേന്ദ്ര ബാങ്കിന്റെ അവസാന ധനനയ സമിതി (എംപിസി) യോഗം നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച പുറത്തുവന്ന യോഗത്തിന്റെ മിനിറ്റ്‌സിലാണ് ഈ സുപ്രധാന വിവരങ്ങളുളളത്.

കൂടുതല്‍ ധനനയ നടപടികള്‍ക്ക് അവസരം ഉണ്ടെങ്കിലും, ഈ ഘട്ടത്തില്‍ അത്തരം തീരുമാനങ്ങളിലേക്ക് പോകേണ്ടതില്ലെന്ന നിലപാടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സ്വീകരിച്ചത്. ഈ മാസം ആദ്യം മൂന്ന് ദിവസത്തെ കൂടിയാലോചനകള്‍ക്ക് ശേഷം, ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള എംപിസിയിലെ ആറ് അംഗങ്ങളും സ്ഥിതിഗതികള്‍ വിലയിരുത്തുകയും പലിശ നിരക്കില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍, കൊറോണ വൈറസ് മൂലം പ്രതിസന്ധി നേരിടുന്ന സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ഭാവിയില്‍ കൂടുതല്‍ നിരക്ക് വെട്ടിക്കുറവിലേക്ക് പോകാമെന്ന് സൂചിപ്പിക്കുന്ന ഒരു നിലപാട് എംപിസി മിനിറ്റ്‌സില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 'സമ്പദ്‌വ്യവസ്ഥയുടെ അണ്‍ലോക്ക് പ്രക്രിയ പ്രരോഗമിക്കുകയും വിതരണ തടസ്സങ്ങള്‍ ലഘൂകരിക്കുകയും വില റിപ്പോര്‍ട്ടിംഗ് രീതി സുസ്ഥിരമാവുകയും ചെയ്യുമ്പോള്‍ വളര്‍ച്ചയുടെയും പണപ്പെരുപ്പത്തിന്റെയും കാഴ്ചപ്പാടില്‍ കൂടുതല്‍ വിലയിരുത്തുന്നതിനായി കാത്തിരിക്കുന്നത് ഈ ഘട്ടത്തില്‍ വിവേകപൂര്‍വ്വമായ ഒന്നായിരിക്കും, ''ദാസ് പറഞ്ഞു.

Author

Related Articles