News

'ബാഡ് ബാങ്ക്' ആലോചനകള്‍ വീണ്ടും സജീവം: പരിശോധിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: 'ബാഡ് ബാങ്ക്' എന്നു വിളിക്കപ്പെടുന്ന ആസ്തി പുനഃക്രമീകരണ കമ്പനി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങാനുള്ള ആലോചനകള്‍ വീണ്ടും സജീവമാകുന്നു. കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് പരമാവധി മോചനം നല്‍കാനും നിലവിലുള്ള നിഷ്‌ക്രിയ ആസ്തികള്‍ ഫലപ്രദമായി മുതലാക്കാനുമാണ് ഇത്തരത്തിലൊരു ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ബജറ്റ് അടുത്തിരിക്കെ ബാഡ് ബാങ്ക് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുകയാണ് ഈ രംഗത്തെ വിദഗ്ധര്‍.

ബാഡ് ബാങ്കുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ പരിശോധിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നാനി പാല്‍ഖിവാല മെമ്മോറിയല്‍ പ്രഭാഷണം പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.

സര്‍ക്കാരും സ്വകാര്യ മേഖലയും ഇതിനായി മികച്ച ആസൂത്രണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 'ബാഡ് ബാങ്ക് സ്ഥാപിക്കാനുള്ള നിര്‍ദ്ദേശമുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് അത് പരിശോധിക്കും. ARC കള്‍ക്കായി (അസറ്റ് പുനഃക്രമീകരണ കമ്പനികള്‍) ഞങ്ങള്‍ക്ക് റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട് ഉണ്ട്. അതിനാല്‍ മറ്റ് പ്രശ്‌നങ്ങളില്ല. ബാഡ് ബാങ്ക് സ്ഥാപിക്കാനുള്ള ഏത് നിര്‍ദ്ദേശവും പരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. നിര്‍ദ്ദേശങ്ങള്‍ വന്നാല്‍, അത് പരിശോധിക്കും, ''ദാസ് പറഞ്ഞു.

ബാഡ് ബാങ്ക് സ്ഥാപിക്കാനുള്ള സമയം എത്തിയിരിക്കുന്നതായി കഴിഞ്ഞ വര്‍ഷം നടന്ന ഒരു മാധ്യമ അഭിമുഖത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുന്‍ ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞിരുന്നു.

Author

Related Articles