വിലക്കയറ്റവും നാണ്യപ്പെരുപ്പവും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിലക്കയറ്റവും നാണ്യപ്പെരുപ്പവും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. വ്യവസായിക അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതും ചരക്കുകടത്ത് ചെലവുകൂടുന്നതും ഉല്പന്ന വിതരണ ശൃംഖലയില്‍ തടസ്സങ്ങളുണ്ടാകുന്നതും നാണ്യപ്പെരുപ്പത്തിന് പ്രധാന കാരണങ്ങളാണെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് വിശദീകരിച്ചു.
സാമ്പത്തിക വളര്‍ച്ചക്ക് ഘടനാപരമായ പരിഷ്കരണങ്ങള്‍ വേണം. അതേസമയം, നാണ്യപ്പെരുപ്പം കുറക്കല്‍, മൂലധന നിക്ഷേപം എന്നിവ പ്രധാനമാണ്. ഉപഭോക്തൃ വില സൂചിക നാണ്യപ്പെരുപ്പ സൂചനയാണ് നല്‍കുന്നത്. അസംസ്കൃത എണ്ണ, ലോഹങ്ങള്‍, വളം തുടങ്ങിയവയുടെ വിലയില്‍ ഉണ്ടായ വര്‍ധന രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂട്ടിയിട്ടുണ്ട്. കോവിഡ്, യുക്രെയ്ന് സംഘര്‍ഷ സാഹചര്യങ്ങളില്‍ നിന്നുള്ള വീണ്ടെടുപ്പിന്റെ വേഗത കുറയുകയാണ്. ആഗോള സാഹചര്യങ്ങള്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നു. ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചതടക്കം സര്‍ക്കാര്‍ സ്വീകരിച്ച ഏതാനും നടപടികള്‍ പരിക്ക് ഒരളവില്‍ കുറച്ചു. നിലവിലെ നാണ്യപ്പെരുപ്പ സ്ഥിതിയില്‍ കാതലായ മാറ്റം വരാന്‍ യുക്രെയ്ന് സംഘര്‍ഷം നീങ്ങുകയും ഗുരുതരമായ മറ്റൊരു കോവിഡ് തരംഗം ആവര്‍ത്തിക്കാതിരിക്കുകയും വേണം.
സംസ്ഥാനങ്ങള്‍ കടക്കെണി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് കരട് രൂപരേഖയുണ്ടാക്കണമെന്ന നിര്‍ദേശം വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ചു. വിപണിയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.02 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ കടമെടുത്തത്. വളര്‍ച്ചയെ സഹായിക്കുമ്പോള്‍ തന്നെ, വായ്പ നല്കുമ്പോള് സ്ഥാപനങ്ങളുടെ തിരിച്ചടവു സ്വഭാവം ബാങ്കുകള്‍ കൃത്യമായി നിരീക്ഷിക്കണം. കോവിഡ്കാല പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി വിവിധ സഹായങ്ങള്‍ സംരംഭങ്ങള്‍ക്കായി ചെയ്തിട്ടുണ്ട്. തിരിച്ചടവില്‍ വീഴ്ചയില്ലെന്ന് ഉറപ്പാക്കണം. കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്റെ ഗുണദോഷ വശങ്ങള് പരിശോധിച്ചു വരുന്നതായും റിസര്‍വ് ബാങ്ക് പറഞ്ഞു.
വിപണിയില്‍ നിന്ന് 2,000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാകുന്നതായും ആര്‍ബിഐ നിരീക്ഷിച്ചു. പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളില്‍ 1.6 ശതമാനം മാത്രമാണ് 2,000 രൂപ നോട്ടുകള്‍. നോട്ട് നിരോധനം കള്ളപ്പണം തടയുന്നതിനൊപ്പം കറന്‍സി നോട്ടുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നേരത്തെയുള്ള പ്രഖ്യാപനം. എന്നാല്‍ ഡിജിറ്റല്‍ ഇടപാട് വര്‍ധിച്ചെങ്കിലും നോട്ടിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ നല്കുന്ന ചിത്രം മറ്റൊന്നാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചിലെ കണക്കുപ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ എണ്ണം 13,053 കോടിയാണ്. ഫലത്തില്‍ ഒരു വര്‍ഷം കൊണ്ട് കറന്‍സി നോട്ടുകളുടെ എണ്ണത്തില്‍ 616 കോടിയുടെ വര്‍ധനവുണ്ടായി. മൊത്തം കറന്‍സികളുടെ മൂല്യം 31.05 ലക്ഷം കോടി. 2021 മാര്‍ച്ചില്‍ 28.27 ലക്ഷം കോടിയായിരുന്നു. ഒരു വര്‍ഷം കൊണ്ട് നോട്ടിന്റെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധനയും മൂല്യത്തില്‍ 9.9 ശതമാനം വര്‍ധനവുമുണ്ടായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍