News

മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ ഉറച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ ആര്‍ബിഐ തീരുമാനിച്ചു. 2021 മാര്‍ച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സര്‍ക്കാരിന് കൈമാറുക. വെള്ളിയാഴ്ച നടന്ന റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള നീക്കിയരിപ്പാണിത്.

ആര്‍ബിഐയുടെ അക്കൗണ്ടിങ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂണ്‍ കാലയളവായിരുന്നു അക്കൗണ്ടിങ് വര്‍ഷമായി പരിഗണിച്ചിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തെതുടര്‍ന്നുള്ള സാമ്പത്തിക സ്ഥിതിയും അതുയര്‍ത്തുന്ന ആഗോള-ആഭ്യന്തര വെല്ലുവിളികളും യോഗം അവലോകനം ചെയ്തു.

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസിന് പുറമെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ഡപ്യൂട്ടി ഗവര്‍ണര്‍മാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Author

Related Articles