News

റീബില്‍ഡ് കേരള പദ്ധതിക്കായി 829 കോടി രൂപയുടെ വായ്പ കരാര്‍

തിരുവനന്തപുരം: റീബില്‍ഡ് കേരള പദ്ധതിക്കായി ജര്‍മന്‍ വികസന ബാങ്കുമായി (കെഎഫ്ഡബ്ല്യു) 829 കോടി രൂപയുടെ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. വായ്പയ്ക്കു പുറമേ 17 കോടി രൂപ ഗ്രാന്റ് ആയി ലഭിക്കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് കെഎഫ്ഡബ്ല്യു നേരത്തേ 1500 കോടി രൂപ അനുവദിച്ചിരുന്നു.

കെഎഫ്ഡബ്ല്യു കണ്‍ട്രി ഡയറക്ടര്‍ ഡോ.ക്രിസ്റ്റോഫ് കെസ്ലറും കേന്ദ്ര ധനമന്ത്രാലയത്തിലെ അഡീ. സെക്രട്ടറി ഡോ. സി.എസ്. മൊഹാപത്രയുമാണ് കരാര്‍ ഒപ്പുവച്ചത്. ലോകബാങ്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ 1779 കോടി രൂപയുടെ വികസന വായ്പയ്ക്കുള്ള പിന്തുണയായാണ് കെഎഫ്ഡബ്ല്യു വായ്പ അനുവദിച്ചത്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം, പ്രകൃതിദുരന്തങ്ങള്‍ക്കു പ്രതിരോധം, കോവിഡ് പ്രതിരോധം എന്നിവയ്ക്ക് വായ്പ പ്രയോജനപ്പെടുത്തും. കാലാവധി 12 വര്‍ഷമാണ്. 3 വര്‍ഷം ഗ്രേസ് പീരിയഡ് ലഭിക്കും. അതേസമയം പലിശനിരക്ക് 0.1 ശതമാനമാകും.

Author

Related Articles