News

പെട്രോളിയം വാതക പദ്ധതി: കെജി-ഡി6 ഏഷ്യയിലെ ഏറ്റവും ആഴമേറിയ എണ്ണപ്പാടം; വാതകം യൂണിറ്റിന് 4.06 ഡോളര്‍

ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് പെട്രോളിയം വാതക പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. രാജ്യാന്തര പെട്രോളിയം കമ്പനിയായ ബിപിയുമായി സഹകരിച്ച് കെജി-ഡി6 (കൃഷ്ണ ഗോദാവരി ധീരുഭായ് 6) മേഖലയില്‍ നിന്ന് പെട്രോളിയം വാതകം പുറത്തുകൊണ്ടുവരാനുള്ള നടപടി കമ്പനി ആരംഭിച്ചുകഴിഞ്ഞു.

റിലയന്‍സിന്റെ ആദ്യത്തെ ആഴക്കടല്‍ എണ്ണപ്പാടമാണ് കെജി-ഡി6. രണ്ടായിരം മീറ്ററിലധികം താഴ്ച്ചയുള്ള കെജി-ഡി6, ഏഷ്യയിലെത്തന്നെ ഏറ്റവും ആഴമേറിയ ആഴക്കടല്‍ എണ്ണപ്പാടമെന്ന വിശേഷണം കയ്യടക്കുന്നുണ്ട്. എന്തായാലും പുതിയ വാതകത്തിന് യൂണിറ്റിന് 4.06 ഡോളര്‍ മാത്രമേ തുടക്കത്തില്‍ റിലയന്‍സിനും പങ്കാളിയായ ബിപിയ്ക്കും ലഭിക്കുകയുള്ളൂ. തുറന്ന വിപണി ലേലത്തില്‍ എണ്ണയ്ക്ക് ഉയര്‍ന്ന വില കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും കേന്ദ്രത്തിന്റെ നിരക്ക് നിയന്ത്രണം റിലയന്‍സിന് തിരിച്ചടിയാകുന്നു.

നിലവില്‍ പെട്രോളിയം വാതകങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കമ്പനികള്‍ക്കുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധിക്ക് മുകളില്‍ നിരക്ക് ഈടാക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. ഓരോ ആറ് മാസം കൂടുമ്പോഴും എണ്ണ യൂണിറ്റിന് പരമാവധി ഈടാക്കാവുന്ന വില സര്‍ക്കാര്‍ പുതുക്കും. ഏറ്റവുമൊടുവിലെ അറിയിപ്പ് പ്രകാരം 2021 മാര്‍ച്ച് 31 വരെ യൂണിറ്റിന് 4.06 ഡോളര്‍ വരെ മാത്രം കമ്പനികള്‍ക്ക് ഈടാക്കാം. നിലവില്‍ എസ്സാര്‍ സ്റ്റീല്‍, അദാനി ഗ്രൂപ്പ്, കേന്ദ്രത്തിന് കീഴിലുള്ള ഗെയില്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ പെട്രോളിയം വാതകം ഉത്പാദിപ്പിക്കുന്നുണ്ട്. ഈ മേഖലയില്‍ ആധിപത്യം കയ്യടക്കുകയാണ് ഇപ്പോള്‍ റിലയന്‍സിന്റെ ലക്ഷ്യം. 2023 ഓടെ രാജ്യത്തെ പെട്രോളിയം വാതക ഡിമാന്‍ഡിന്റെ 15 ശതമാനം കൈപ്പിടിയിലാക്കാന്‍ സാധിക്കുമെന്ന് റിലയന്‍സും ബിപിയും കരുതുന്നു.

അടുത്തവര്‍ഷം കെജി-ഡി6 മേഖലയില്‍ നിന്ന് പ്രതിദിനം 12.9 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്റര്‍ വാതക ഉത്പാദനം സാധ്യമാകുമെന്ന് റിലയന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. കെജി-ഡി6 പദ്ധതിക്ക് പുറമെ സാറ്റലൈറ്റ് ക്ലസ്റ്റര്‍, എംജെ എന്നീ രണ്ടു ആഴക്കടല്‍ വാതക പദ്ധതികള്‍ക്കും റിലയന്‍സ് - ബിപി സഖ്യം തുടക്കം കുറിക്കാനിരിക്കുകയാണ്. സാറ്റലൈറ്റ് ക്ലസ്റ്റര്‍ പദ്ധതി 2021 -ല്‍ നടപ്പിലാവും. 2022 -ല്‍ എംജെ പദ്ധതിയും വെളിച്ചം കാണും. ഇതോടെ മൂന്നു പദ്ധതികളില്‍ നിന്നുള്ള പ്രതിദിന വാതക ഉത്പാദനം 1 ലക്ഷം കോടി ഘനയടി തൊടുമെന്നാണ് റിലയന്‍സിന്റെ പ്രതീക്ഷ. ഇറക്കുമതി ചെയ്യുന്ന വാതകത്തിന്റെ ആശ്രിതത്വം കുറയ്ക്കാന്‍ പുതിയ പദ്ധതികള്‍ ഇന്ത്യയെ സഹായിക്കുമെന്ന് റിലയന്‍സ് പറയുന്നു.

Author

Related Articles