News

സ്‌പൈസ് ജെറ്റിന് സുപ്രീം കോടതിയുടെ ആശ്വാസവിധി; കലാനിധി മാരന് 243 കോടി രൂപ നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റിന് സുപ്രീം കോടതിയുടെ ആശ്വാസവിധി. ഇന്ത്യയിലെ ചെലവ് കുറഞ്ഞ വിമാനകമ്പനിയായ സ്‌പൈസ് ജെറ്റ് 243 കോടി രൂപ മുന്‍ പ്രമോട്ടറായിരുന്ന കലാനിധി മാരന് നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ കലാനിധി മാരനില്‍ നിന്ന് പ്രതികരണം ആരാഞ്ഞ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സണ്‍ഗ്രൂപ്പ് ചെയര്‍മാന് അനുകൂലമായി 243 കോടി രൂപ നിക്ഷേപിക്കുന്നതില്‍ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടതോടെയാണ് സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിംഗിന്റെ ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് കലാനിധി മാരന്‍ ഒക്ടോബര്‍ 22ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് 243 കോടി കലാനിധി മാരന് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.
 
ആറ് ആഴ്ചയ്കുള്ളില്‍ നിക്ഷേപം പൂര്‍ത്തിയാക്കാനാണ് സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന്റെ സമയപരിധി ഒക്ടോബര്‍ 14ന് അവസാനിച്ചിരുന്നു. ഈ തുക പ്രധാനമായും കലാനിധി മാരന്റെയും അദ്ദേഹത്തിന്റെ കെഎഎല്‍ എയര്‍വേസിന്റെയും 2018 ലെ ഒരു ആര്‍ബിട്രേഷന്‍ പാനലില്‍ നിന്ന് റീഫണ്ടായി നേടിയ തുകയുടെ പലിശയാണ്. അതേ സമയം പണം അടയ്ക്കാനുള്ള ഉത്തരവിനെതിരെ സ്‌പൈസ് ജെറ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ജൂണ്‍ 30 വരെ അജയ് സിങ്ങും കുടുംബവും സ്പൈസ് ജെറ്റില്‍ 59.93 ശതമാനം ഓഹരി കൈവശം വച്ചിട്ടുണ്ട്. കലാനിധി മാരന് എയര്‍ലൈനില്‍ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് രണ്ട് ശതമാനം ഉടമസ്ഥത ഉണ്ടായിരുന്നു. 'ഷെയര്‍ഹോള്‍ഡിംഗ് അറ്റാച്ചുചെയ്തിട്ടുണ്ടെങ്കില്‍, കമ്പനിയിലെ തന്റെ ഓഹരി ലയിപ്പിക്കാന്‍ സിങ്ങിനെ അനുവദിക്കില്ലെന്നാണ് പറയുന്നത്. മൂന്ന് വര്‍ഷം പഴക്കമുള്ള കേസ് ഇരുപക്ഷങ്ങളുടെയും ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ളതാണ്.

2015 ഫെബ്രുവരിയില്‍, മാരന്‍, അദ്ദേഹത്തിന്റെ കമ്പനിയായ കെഎഎല്‍ എയര്‍വേയ്സ്, സ്പൈസ് ജെറ്റിലെ അവരുടെ 58.46 ശതമാനം, നിലവിലെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സിങ്ങിന് 2 രൂപയ്ക്ക് കൈമാറി. സ്പൈസ് ജെറ്റിന്റെ സഹസ്ഥാപകനായ സിംഗ് 1,500 കോടി രൂപയുടെ ബാധ്യതയും ഏറ്റെടുത്തിരുന്നു.

കരാറിന്റെ ഭാഗമായി വാറന്റുകളും മുന്‍ഗണനാ ഷെയറുകളും നല്‍കുന്നതിന് 679 കോടി രൂപ സ്പൈസ് ജെറ്റിന് നല്‍കിയതായി മാരനും കെഎഎല്‍ എയര്‍വെയ്സും അറിയിച്ചിരുന്നു. കണ്‍വേര്‍ട്ടിബിള്‍ വാറന്റുകളോ മുന്‍ഗണന ഷെയറുകളോ നല്‍കിയിട്ടില്ലെന്നും പണം മടക്കി നല്‍കുന്നില്ലെന്നും പറഞ്ഞതിനെത്തുടര്‍ന്നാണ് സിങ്ങിനും സ്പൈസ് ജെറ്റിനുമെതിരെ 2017 ല്‍ മാരന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.

വാറണ്ട് പുറപ്പെടുവിക്കാത്തതിന്റെ പേരില്‍ തനിക്കും കെഎഎല്‍ എയര്‍വേയ്സിനും 1,323 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്ന മാരന്റെ അവകാശവാദം 2018 ജൂലൈയില്‍ ഒരു ആര്‍ബിട്രേഷന്‍ പാനല്‍ നിരസിച്ചുവെങ്കിലും 579 കോടി രൂപയും പലിശയും തിരികെ നല്‍കി. 329 കോടി രൂപയ്ക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കാനും ബാക്കി 250 കോടി രൂപയ്ക്ക് ക്യാഷ് ഡെപ്പോസിറ്റ് നല്‍കാനും സ്‌പൈസ് ജെറ്റിന് അനുമതിയുണ്ടായിരുന്നു. ആര്‍ബിട്രേഷന്‍ പാനല്‍ നാശനഷ്ടങ്ങളുടെ അവകാശവാദം നിരസിക്കുകയും എയര്‍ലൈനിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബറില്‍ മാരന് അനുകൂലമായി വിധി പ്രസ്താവിച്ചു.

Author

Related Articles