ഡിജിറ്റല്‍ റിവാര്‍ഡുകളെ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കിയേക്കും
ക്രിപ്റ്റോ കറന്‍സി ഉള്‍പ്പടെയുള്ള വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നികുതി ഏര്‍പ്പെടുത്തിയെങ്കിലും ഇ-വൗച്ചറുകള്‍, ഷോപ്പിംഗ് പോലുള്ള മറ്റ് പേയ്മെന്റുകള്‍ (കാര്‍ഡ് വഴി) നടത്തുമ്പോള്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ പോലുള്ള ഡിജിറ്റല്‍ റിവാര്‍ഡുകളെ (പാരിതോഷികം) നികുതി പരിധിയില്‍ നിന്നും ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച് പ്രത്യേക നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സൂചനയുണ്ട്. ഇതോടെ ക്രിപ്റ്റോഗ്രാഫി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ റിവാര്‍ഡുകള്‍ക്കും നികുതി ഈടാക്കിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പേയ്മെന്റ് പ്ലാറ്റ്ഫോമുകള്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോഗം, ഇ-കൊമേഴ്സ് ആപ്പുകള്‍ തുടങ്ങിയവയെല്ലാം ഡിജിറ്റല്‍ റിവാര്‍ഡുകള്‍ നല്‍കാറുണ്ട്. ഇവ അതാത് പ്ലാറ്റ്ഫോമിന്റെ ഡിജിറ്റല്‍ വാലറ്റില്‍ സൂക്ഷിക്കുകയാണ് പതിവ്.
ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സികള്‍ (കുറഞ്ഞ മൂല്യമുള്ളവ) റിവാര്‍ഡായി നല്കുന്ന പ്ലാറ്റ്ഫോമുകളുമുണ്ട്. എന്നാല്‍ ഇത് ഇന്ത്യയില്‍ അധികം പ്രചാരത്തില്‍ വന്നിട്ടില്ല. പക്ഷേ രാജ്യത്തെ ക്രിപ്റ്റോ ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ റിവാര്‍ഡുകള്‍ ക്രിപ്റ്റോ രൂപത്തില്‍ കൊടുക്കുന്ന പ്രവണതയും വ്യാപിക്കാനിടയുണ്ട്. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് ക്രിപ്റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച് നിക്ഷേപകര്‍ക്കും ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്കും ഇടയിലുള്ള ആശയക്കുഴപ്പം നിലനില്‍ക്കേ, നികുതി എപ്രകാരമായിരിക്കും ഈടാക്കുക എന്നതില്‍ വ്യക്തത വരുത്തുകയാണ് കേന്ദ്രം.
ക്രിപ്റ്റോ കറന്‍സിയ്ക്ക് മേല്‍ എപ്രകാരമായിരിക്കും നികുതി ബാധകമാവുക എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് ക്രിപ്റ്റോ നിക്ഷേപ വിദഗ്ധര്‍ക്കും ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. ഇതിനു പുറമേ ജിഎസ്ടി കൂടി ഏര്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നീക്കമുണ്ട്. ക്രിപ്റ്റോ കറന്‍സിയ്ക്ക് ഇന്ത്യ നിയമപരമായ അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും രാജ്യത്തെ ക്രിപ്റ്റോ മാര്‍ക്കറ്റ് വളരെ വലുതാണ്. ബ്ലോക്ക്ചെയിന്‍ അനാലിസിസ് കമ്പനിയായ ചെയിനാലിസിസ് ഈ വര്‍ഷം ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സികളുടെ സ്വീകാര്യതയില്‍ 880 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ കണക്കുകള്‍ നോക്കിയാല്‍ നിലവില്‍ 10.07 കോടി ക്രിപ്റ്റോ ഉടമകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍