News

അരി കയറ്റുമതി ഏഴ് വര്‍ഷത്തെ താഴ്ന്ന നിലയിലേക്കെത്തുമെന്ന് കേട്ട് കര്‍ഷകരും ആശങ്കയില്‍; മുന്‍ വര്‍ഷത്തെക്കാള്‍ 7.2 ശതമാനം ഇടിവ്; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മരവിച്ച നിലയിലാണെന്നും കയറ്റുമതിക്കാര്‍; അവസരം മുതലാക്കി മ്യാന്‍മറും വിയറ്റ്‌നാമും

ഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ അരിയുടെ ആവശ്യകത കുറയുകയും വില വര്‍ധിക്കുകയും ചെയ്തതിന് പിന്നാലെ ഇന്ത്യയിലെ അരി കയറ്റുമതി ഏഴ് വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തുമെന്ന് വ്യാപാരികള്‍. വ്യവസായ  ഉദ്യോഗസ്ഥരും ഇതേ അഭിപ്രായം വ്യക്തമാക്കിയതോടെ കര്‍ഷകര്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്. മാത്രല്ല നേരത്തെ കയറ്റുമതിക്കാര്‍ക്ക് കിട്ടിയിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളിലുണ്ടായ അഭാവവവും ഇതിനെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും കയറ്റുമതി കുറഞ്ഞാല്‍ അത് മ്യാന്‍മാര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ അരി വ്യാപാരത്തില്‍ ഇന്ത്യ ഏറ്റവുമധികം മത്സരിക്കുന്നത് ഈ രാജ്യങ്ങളോടാണ്.  ആഫ്രിക്ക അടക്കമുള്ള സ്ഥലങ്ങളില്‍ അരി സംഭരണം ആവശ്യത്തിലേറെയായി കഴിയുകയും ചെയ്തിരിക്കുകയാണ്. 

ഏപ്രില്‍ ഒന്നിന് ആരംഭിച്ച 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 10 മുതല്‍ 11 ദശലക്ഷം ടണ്‍ അരി വരെ കയറ്റുമതി ചെയ്യുമെന്ന് ഏതാനും അരി വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.  ബസുമതി ഇതര നെല്ല് നാല് മാസത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയ വേളയില്‍ 2018-19 കാലയളവില്‍ കയറ്റുമതി 11.95 ദശലക്ഷം ടണ്ണിലെത്തി. എന്നാല്‍ കഴിഞ്ഞ 12 മാസത്തെ അപേക്ഷിച്ച് 7.2 ശതമാനം ഇടിവ് ആണ് നിലവില്‍ രേഖപെടുത്തിയതിരിക്കുന്നത്. പ്രധാനമായും ബംഗ്ലാദേശ്, നേപ്പാള്‍, ബെനിന്‍, സെനഗല്‍ എന്നിവിടങ്ങളിലേക്കാണ് ഇറാന്‍, സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാന ബസ്മതി അരി കയറ്റുമതി ചെയ്യുന്നത്.

ബസുമതി അരി കയറ്റുമതിയില്‍ ഇന്ത്യ പാകിസ്ഥാനുമായിട്ടാണ് മത്സരിക്കുന്നത്.  ബസ്മതി അല്ലാത്ത അരി കയറ്റുമതിയില്‍ ഇന്ത്യയുടെ എതിരാളികള്‍ തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മര്‍ എന്നിവയാണ്.എന്നാല്‍ കയറ്റുമതിക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ താല്‍ക്കാലികമാണെന്നും മാര്‍ച്ച് 25 ന് നിര്‍ത്തലാക്കിയെന്നും റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി വി കൃഷ്ണ റാവു പറഞ്ഞു. ''പ്രോത്സാഹനം വേഗത്തില്‍ പുനഃ സ്ഥാപിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഈ വര്‍ഷം കയറ്റുമതിയില്‍ വലിയ ഇടിവുണ്ടാകാം.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍-മെയ് മാസങ്ങളിലെ ഇന്ത്യയുടെ അരി കയറ്റുമതി 30 ശതമാനം ഇടിഞ്ഞ് 1.58 ദശലക്ഷം ടണ്ണായി. ബാസ്മതി ഇതര അരി കയറ്റുമതി 50 ശതമാനത്തിലധികം കുറഞ്ഞ് 711,837 ടണ്ണായി. വിയറ്റ്‌നാമും മ്യാന്‍മറും ഇന്ത്യന്‍ വിലയേക്കാള്‍ ടണ്ണിന് 30 ഡോളറില്‍ കൂടുതല്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വെള്ള അരി കയറ്റുമതി ഏതാണ്ട് നിലച്ചതായും വ്യാപാരികള്‍ പറയുന്നു.

Author

Related Articles