News

ജിയോ മാര്‍ട്ടില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആര്‍ഐഎല്‍; ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും ഭീഷണി

മുംബൈ: റീട്ടെയില്‍, ഇ-കൊമേഴ്സ് രംഗത്ത് കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായി ജിയോ മാര്‍ട്ടില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആര്‍ഐഎല്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) പദ്ധതി. മറ്റ് കമ്പനികളെ ഏറ്റെടുത്ത് വളരെ വേഗം വിപണി വിഹിതം വര്‍ധിപ്പിക്കാനും റിലയന്‍സ് ആലോചിക്കുന്നുണ്ട്. നിക്ഷേപകര്‍ക്കായി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് റിലയന്‍സ് ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയിരിക്കുന്നത്.

കോവിഡ് -19 പകര്‍ച്ചവ്യാധി ഇ-കൊമേഴ്‌സിന് നല്‍കിയ ഡിജിറ്റല്‍ ലാഭവിഹിതം പ്രയോജനപ്പെടുത്താന്‍ ആമസോണും ഫ്‌ലിപ്കാര്‍ട്ടും ഒരുങ്ങുന്നതിനാല്‍ റിലയന്‍സിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമാണ് വ്യവസായ രംഗത്ത് ലഭിക്കുന്നത്. ആമസോണ്‍ ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ അധിക നിക്ഷേപം നീക്കിവച്ചിട്ടുണ്ട്, ജൂലൈയില്‍ ഫ്‌ലിപ്കാര്‍ട്ട് വാള്‍മാര്‍ട്ടില്‍ നിന്ന് 1.2 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഓഗസ്റ്റില്‍ ആര്‍ഐഎല്‍ ഓണ്‍ലൈന്‍ ഫാര്‍മസി സംരംഭമായ നെറ്റ്‌മെഡ്‌സിനെ സ്വന്തമാക്കി, ഭാവിയില്‍ ജിയോമാര്‍ട്ടിന്റെ കാര്‍ട്ടിലേക്ക് ഫാഷന്‍, ജീവിതശൈലി, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പുറമെ ഫാര്‍മസി ഉല്‍പ്പന്നങ്ങളും ചേര്‍ക്കും.

ഗ്രാബ് (ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്‌സ്), സി-സ്‌ക്വയര്‍ (അനലിറ്റിക്‌സ്, റിസോഴ്‌സ് പ്ലാനിംഗ്), നൗ ഫ്‌ലോട്ട്‌സ് (എസ്എംഇകള്‍ക്കുള്ള സോഫ്‌റ്റ്വെയര്‍ സൊല്യൂഷനുകള്‍), ഫിന്‍ഡ് (ഫാഷന്‍ ഇ-കൊമേഴ്‌സ്) എന്നീ സംരംഭങ്ങളെ 2019 മുതല്‍ റിലയന്‍സ് ഏറ്റെടുത്ത് തങ്ങളുടെ റീട്ടെയില്‍ കമ്പനിയിലേക്ക് സംയോജിപ്പിച്ചു. ഈ കമ്പനികളുടെ ഓണ്‍ലൈന്‍ കഴിവുകള്‍ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ് ആര്‍ഐഎല്‍.

Author

Related Articles