News

വില്‍പനയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കൃത്രിമ ബുദ്ധിയും; ഉപഭോക്താക്കളുടെ 'മനസ് വായിച്ച്' വില്പന തന്ത്രങ്ങളൊരുക്കാന്‍ ഐടി തലച്ചോറുകള്‍; 'ന്യൂറോ മാര്‍ക്കറ്റിങ്ങിന്റെ' അത്ഭുത ലോകം വൈകാതെയെത്തും

ബെംഗലൂരു: ആളുകള്‍ വാങ്ങുന്നത് സാധനങ്ങളോ സേവനങ്ങളോ അല്ല പകരം ബന്ധങ്ങളും കഥകളും മാജിക്കുമാണെന്ന് അമേരിക്കന്‍ എഴുത്തുകാരനും സംരംഭകനുമായ സെയ്ത്ത് ഗോഡിന്‍ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളെ ശരിവെക്കും വിധമുള്ള മാറ്റങ്ങളാണ് മാര്‍ക്കറ്റിങ് മേഖലയില്‍ വൈകാതെ വരാന്‍ പോകുന്നത്. മാര്‍ക്കറ്റിങ് ക്യാമ്പയിനുകളില്‍ ഉപഭോക്താക്കളുടെ മാനസികമായ വികാരങ്ങളെ പ്രതിഫലിപ്പിച്ച് പരസ്യങ്ങളിലടക്കം മാറ്റം വരുത്തുകയും ഇത് വില്‍പനയെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കാണ് ഇപ്പോള്‍ ആരംഭമാകുന്നത്.

ടിവിയില്‍ വരുന്ന പരസ്യങ്ങള്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഷെല്‍ഫില്‍ വെച്ചിരിക്കുന്ന ഉല്‍പന്നം വരെ ഉപഭോക്താക്കളുടെ മനസിനെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇത് മുന്‍കൂട്ടി തിരിച്ചറിഞ്ഞാല്‍ ഭാവിയിലേക്ക് വേണ്ട മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്നാണ് ഐടി വിദഗ്ധര്‍ പറയുന്നത്. പരസ്യങ്ങളിലും മറ്റും ഓരേ തന്ത്രം പയറ്റുന്നത് വഴി ഇനി ദീര്‍ഘനാള്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം കമ്പനികള്‍ തേടുന്നത്.

ബെംഗലൂരുവില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പാ എന്‍ട്രോപിക്കാണ് പുത്തന്‍ പരീക്ഷണവുമായി എത്തുന്നത്. എഐ അല്‍ഗോറിഥം വെച്ച് ഉപഭോക്താക്കളുടെ വികാരങ്ങള്‍ കൃത്യമായി ആളക്കാന്‍ കഴിയുമെന്നും ഇതു വഴി അവരുടെ ആഗ്രഹങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ സൃഷ്ടിക്കാമെന്നും കമ്പനിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂറോ സയന്‍സും മാര്‍ക്കറ്റിങ്ങും ഒന്നിക്കുന്ന ന്യൂറോ മാര്‍ക്കറ്റിങ് എന്നതാണ് ഇവിടെ നടപ്പാക്കുന്നത്. ഇത് പുതു തലമുറയില്‍ പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കാവും ഏറെ ഗുണം ചെയ്യുക എന്നും വിദഗ്ധര്‍ പറയുന്നു. 

ഉപഭോക്താക്കളുടെ 21ല്‍ അധികം വരുന്ന മുഖഭാവങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ മുതല്‍ ഇത്തരത്തില്‍ സേവ് ചെയ്തായിരിക്കും ന്യൂരോ മാര്‍ക്കറ്റിങ്ങിനുള്ള തന്ത്രം ഒരുക്കുക. ഇതിന്റെ ഭാഗമായി ഇഇജി ബ്രെയിന്‍ വേവ് മാപ്പിങ്, ഐ ട്രാക്കിങ്, ഫേഷ്യല്‍ കോഡിങ് എന്നിവയുമുണ്ടാകും. എന്‍ട്രോപ്പിക് കമ്പനി നിര്‍മ്മിക്കുന്ന അല്‍ഗോറിഥം പ്രകാരം ഉപഭോക്താക്കളുടെ വികാരങ്ങള്‍ 85 ശതമാനത്തോളം കൃത്യമായി മനസിലാക്കിയെടുക്കാന്‍ സാധിക്കുമെന്നും ഐടി വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

കൃത്രിമ ബുദ്ധി മാര്‍ക്കറ്റിങ് മേഖലയെ കീഴടക്കുമെന്ന് വാര്‍ത്തകള്‍ വരുമ്പോഴും കോസ് റിലേറ്റഡ് മാര്‍ക്കറ്റിങ് എന്ന തന്ത്രവും ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ്. രണ്ട് തരത്തിലാണ് കോസ് റിലേറ്റഡ് മാര്‍ക്കറ്റിംഗ് നടപ്പിലാക്കി വരുന്നത്. ഒന്ന്, കമ്പനികള്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായി സഹകരിച്ചു കൊണ്ട്, മറ്റൊന്ന് കമ്പനികള്‍ മറ്റാരുമായും സഹകരിക്കാതെ തങ്ങളുടേതായ രീതിക്ക് ചെയ്യുന്നു.

ഇന്ത്യയിലെ അനേകം വരുന്ന അന്ധരായ പെണ്‍കുട്ടികളുടെ കാഴ്ചശക്തി വീണ്ടെടുക്കുന്നതിനായി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡുമായി ചേര്‍ന്ന് p & g 'ദൃഷ്ടി' എന്ന പേരില്‍ സംഘടിപ്പിച്ച കാംപെയ്ന്‍ ഇന്ത്യയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കോസ് റിലേറ്റഡ് മാര്‍ക്കറ്റിംഗ് പ്രയത്നമാണ്. വിറ്റുപോകുന്ന ഒരോ വിസ്പറില്‍ നിന്നും ഒരു രൂപ എന്ന കണക്കിനായിരുന്നു സഹായധനമായി ഉണ്ടായിരുന്നത്. p & g തന്നെ ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യുവും സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷനും ആയി ചേര്‍ന്ന് നടത്തിയ ഇന്ത്യയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായകമാകുന്ന 'ശിക്ഷ'യും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പദ്ധതിയാണ്.

p & g മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടാണ് കോസ് റിലേറ്റഡ് മാര്‍ക്കറ്റിംഗ് സംഘടിപ്പിച്ചതെങ്കില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഫെയര്‍ & ലൗലി ഫൗണ്ടേഷന്‍ എന്നൊരു അര്‍ദ്ധ സ്വതന്ത്ര സംഘടന രൂപീകരിച്ചുകൊണ്ടാണ് ഇതിലേക്ക് കടന്നുവരുന്നത്. ഫെയര്‍ & ലൗലി ഫൗണ്ടേഷന്റെ ആദ്യ സംരംഭമായിരുന്ന 'പ്രോജക്റ്റ് സരസ്വതി' ലക്ഷ്യം വെച്ചിരുന്നത് ഇന്ത്യന്‍ യുവതികളുടെ സാമ്പത്തിക ഉന്നമനം ആയിരുന്നു. ഇതിനു കീഴില്‍ ഒരു ലക്ഷം രൂപ വരെ യുവതികളുടെ ഉപരിപഠനത്തിനായി സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു.

Author

Related Articles