News

ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു; എക്കാലത്തെയും വലിയ തകര്‍ച്ച

മുംബൈ: റഷ്യ-യുക്രൈന്‍ യുദ്ധം മുറുകുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസ ഇടിഞ്ഞ് 76.98 ആയി. സംഘര്‍ഷം മൂലം എണ്ണവില ഉയര്‍ന്ന നിലയില്‍ നില്‍ക്കുകയാണെന്നും ആഭ്യന്തര പണപ്പെരുപ്പത്തെക്കുറിച്ചും വ്യാപാര കമ്മിയെക്കുറിച്ചുമുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചതായും ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. കൂടാതെ സുസ്ഥിരമായ വിദേശ ഫണ്ട് ഒഴുക്കും ആഭ്യന്തര ഓഹരികളിലെ മങ്ങിയ പ്രവണതയും നിക്ഷേപക വികാരത്തെ ബാധിച്ചു. എണ്ണവില ബാരലിന് 130 ഡോളറിലെത്തി.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ യുഎസ് ഡോളറിനെതിരെ 76.85 ല്‍ തുടങ്ങിയ രൂപ പിന്നീട് 76.98 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. അവസാന ദിനം ക്ലോസ് ചെയ്തതിനെ അപേക്ഷിച്ച് 81 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 76.17ല്‍ ക്ലോസ് ചെയ്തു. 2021 ഡിസംബര്‍ 15ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിലയാണിത്. അതേസമയം ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 9.38 ശതമാനം ഉയര്‍ന്ന് 129.19 യുഎസ് ഡോളറിലെത്തി. അസംസ്‌കൃത എണ്ണയ്‌ക്കൊപ്പം ഡോളറിന്റെ മൂല്യവും ഉയര്‍ന്നതോടെ ഇന്ത്യന്‍ രൂപ ദുര്‍ബലമായി തുടങ്ങി.

Author

Related Articles