News

കോവിഡ് വാക്സിന്‍ ഉല്‍പ്പാദനത്തില്‍ ചൈനയുമായി സഹകരിക്കാന്‍ തയാറായി റഷ്യ

മോസ്‌കോ: കൊറോണ വൈറസിനെതിരായ വാക്സിന്‍ ഉല്‍പ്പാദനത്തില്‍ ചൈനയുമായി സഹകരിക്കാന്‍ റഷ്യയുടെ തീരുമാനം. 260 ദശലക്ഷം സ്പുടിന്ക് വാക്സിന്‍ ഉല്‍പ്പാദനത്തിന് മൂന്ന് ചൈനീസ് മരുന്ന് നിര്‍മാണ കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) കഴിഞ്ഞ ആഴ്ചകളില്‍ ഒപ്പുവെച്ചു. വെബ്സൈറ്റ് മുഖേന ആര്‍ഡിഐഎഫ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചൈനയിലെ ഷെന്‍സ്ഹെന്‍ യുവാന്‍ഷിന്‍ഗ് ജീന്‍ ടെക് കമ്പനിയുമായി മാര്‍ച്ചിലാണ് ആര്‍ഡിഐഎഫ് ആദ്യ കരാറില്‍ ഒപ്പുവെച്ചത്. 60 മില്യണ്‍ ഡോസ് വാക്സിന്‍ ഉല്‍പ്പാദനം ലക്ഷ്യമിട്ടുള്ളതാണ് ഈ കരാര്‍. ഈ മാസം തന്നെ ഷെന്‍സ്ഹെന്‍ കമ്പനി വാക്സിന്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഔഷധ നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനിയായ ടിബറ്റ് റോഡിയോള ഫാര്‍മസ്യൂട്ടിക്കല്‍ ഹോള്‍ഡിംഗുമായാണ് ആര്‍ഡിഐഎഫ് അടുത്ത കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. ടോപ്റിഡ്ജ് ഫാര്‍മ എന്നറിയപ്പെടുന്ന ഈ കമ്പനിയുമായി ചേര്‍ന്ന് പ്രതിവര്‍ഷം 100 മില്യണ്‍ ഡോസ് വാക്സിന്‍ ഉല്‍പ്പാദിപ്പി്കാനാണ് റഷ്യയുടെ പദ്ധതി. ഏപ്രില്‍ ഒന്നിനാണ് ടോപ്റിഡ്ജുമായി ആര്‍ഡിഐഎഫ് കരാറില്‍ ഒപ്പിട്ടത്. എപ്രില്‍ 19ന്  ചൈനയിലെ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ ഹൗലാന്‍ ബയോളജിക്കല്‍ എഞ്ചിനീയറിംഗിന്റെ ഉപ കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് ഏറ്റവും ഒടുവിലത്തേത്. 100 മില്യണ്‍ ഡോസ് സ്പുട്നിക് ് വാക്സിനാണ് ഈ കരാറിന്റെ ഭാഗമായി ഉല്‍പ്പാദിപ്പിക്കുക.   

ഈ മൂന്ന് കരാറുകളിലൂടെ ഏതാണ്ട് 260 മില്യണ്‍ ഡോസിലധികം വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ആര്‍ഡിഐഎഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള 130 മില്യണ്‍ ജനങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നും കമ്പനി അവകാശപ്പെട്ടു. ചൈനയുമായുള്ള സഹകരണത്തിലൂടെ വാക്സിന്‍ ഉല്‍പ്പാദശേഷി വന്‍തോതില്‍ ഉയര്‍ത്താനാകുമെന്നും വാക്സിന്‍ ഉല്‍പ്പാദന മേഖലയില്‍ റഷ്യയുടെ പ്രധാന പങ്കാളിയാണ് ചൈനയെന്നും ആര്‍ഡിഐഎഫ് സിഇഒ ക്രിമില്‍ ദിമിത്രേവ് പറഞ്ഞു. സ്പുട്നിക് ് വാക്സിന്റെ പ്രധാന ഉല്‍പ്പാദന ഹബ്ബുകളിലൊന്നായിരിക്കും ചൈന. റഷ്യന്‍ വാക്സിന് ഡിമാന്‍ഡ് ഉയരുന്ന സാഹചര്യത്തില്‍ ചൈനയിലെ മറ്റ് പ്രാദേശിക മരുന്ന് ഉല്‍പ്പാദകരുമായി സഹകരിച്ച് ഉല്‍പ്പാദന ശേഷി ഉയര്‍ത്തുമെന്നും ദിമിത്രേവ് കൂട്ടിച്ചേര്‍ത്തു.

Author

Related Articles