News

വരുന്നു ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയുടെ ഐപിഒ; സൗദി അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപരുടെ ഒഴുക്ക് ശക്തം

റിയാദ്: ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയുടെ ഐപിഒക്ക് കഴിഞ്ഞദിവസമാണ് സൗദി ഭരണകൂടം അനുമതി നല്‍കിയത്. ഐപിഒയിലേക്ക് നിക്ഷേപകരുടെ പ്രവാഹം തന്നെ ഉണ്ടായേക്കും. ഇതോടെ കമ്പനിയുടെ ഷെയര്‍ വാങ്ങാന്‍ ഉറക്കമിളച്ച് പതിനായിരങ്ങളാണ് ക്യൂ നില്‍ക്കുന്നത്. അതേസമയം ഷെയറുകളുടെ വിലയോ എത്ര ഷെയറുകളാണ് വില്‍പ്പനയ്ക്കുള്ളതെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സൗദി അറേബ്യയുടെ ഈ ഇന്ധന ഭീമന്റെ ഷെയറുകള്‍ കൈക്കലാക്കാനുള്ള കാത്തിരിപ്പിലാണ് അനേകര്‍.

നവംബര്‍ 17ന് ഷെയറുകളുടെ വില പുറത്തെത്തുമെന്നും ഡിസംബര്‍ 11ന് സൗദി സ്റ്റോക് എക്‌സ്‌ചേഞ്ച് ആയ തഡാവുള്‍ വഴി ഷെയറുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ആരാംകോ ഓഹരികള്‍ വില്‍ക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നതോടെ കമ്പനിയുടെ ഷെയറുകള്‍ കൈക്കലാക്കാന്‍ ഉറക്കമിളച്ചുള്ള കാത്തിരിപ്പിലാണ് അനേകം നിക്ഷേപകര്‍.

ആഭ്യന്തര ഓഹരി വിപണിയിലായിരിക്കും ആദ്യ ലിസ്റ്റിങ്. പ്രാരംഭഘട്ടത്തില്‍ രണ്ടുശതമാനം ഓഹരികള്‍ വില്‍പ്പനയ്ക്കുവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാംഘട്ടത്തില്‍ മൂന്ന് ശതമാനം ഓഹരികള്‍ വില്‍പ്പനയ്ക്ക് വെക്കാനാണ് അന്താരാഷ്ട്ര ഐപിഒ ലക്ഷ്യമിടുന്നത്. ഏകദേശം നാലു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അരാംകൊ വിപണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. ഐ.പി.ഒയുമായി മുന്നോട്ട് പോകുന്നതിന് കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരാംകൊയ്ക്ക് അനുമതി നല്‍കിയത്.

ലോകത്തിലെ ഇന്ധനത്തിന്റെ പത്ത് ശതമാനം കൈവശം വെച്ചിരിക്കുന്ന അരാംകൊ പൊതുവിപണിയിലെത്തിയത് ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായി മാറും.രാജ്യത്തിന്റെ മറ്റ് സമ്പദ് മേഖലയേയും വികസിപ്പിക്കുന്നതിന്റെ ഭാഗമായും രാജ്യത്തെ സാമ്പത്തികമായി കൂടുതല്‍ ശക്തിപ്പെടുപത്തുന്നതിനുമായാണ് അരാംകൊയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതവിപണിയില്‍ എത്തിച്ചിരിക്കുന്നത്.

സൗദിയുടെ എണ്ണ വ്യവസായത്തില്‍ കുത്തക നിലനിര്‍ത്തിയിരുന്ന കമ്പനിയാണ് സൗദി അരാംകൊ. ഒരു ദിവസം പത്ത് മില്ല്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ആണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ അരാംകൊ ഗ്ലോബല്‍ ഡിമാന്‍ഡിന്റെ പത്ത് ശതമാനമാണ് സംഭാവന ചെയ്യുന്നത്. 2018ല്‍ സ്ഥാപനത്തിന്റെ മൊത്ത വരുമാനം 111.1 ബില്ല്യണ്‍ അണേരിക്കന്‍ ഡോളറായിരുന്നു. ഉയര്‍ന്ന ലാഭവും കുറഞ്ഞ ചിലവുമാണ് കമ്പനിക്ക് ഉള്ളത്. ഇതും ആഗോള നിക്ഷേപകരെ അരാംകോയിലെക്ക് ആകര്‍ഷിക്കുന്നു.

Author

Related Articles