News

സര്‍ക്കാര്‍ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ച് സൗദി അറേബ്യ; കൊറോണയെ പ്രതിരോധിക്കാന്‍ മാളുകള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, പൊതു പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവയെല്ലാം അടച്ചുപൂട്ടാന്‍ ഉത്തരവ്; ആരോഗ്യ-സുരക്ഷ തൊഴിലാളികള്‍ ഒഴികെ എല്ലാവരും 16 ദിവസം വീട്ടില്‍ തന്നെ തുടരണം

റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി മാളുകള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, പൊതു പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവയെല്ലാം അടച്ചുപൂട്ടാന്‍ സൗദി അറേബ്യ ഉത്തരവിട്ടു. എന്നിരുന്നാലും, അവശ്യ സേവനങ്ങളായ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സൗദി ഉടമസ്ഥതയിലുള്ള അല്‍ അറേബ്യ പറയുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഉത്തരവ് രാജ്യത്തുടനീളം ഉടനടി പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. 

നിലവിലെ കോവിഡ്-19 സാഹചര്യത്തിലെ പ്രത്യേക പ്രഖ്യാപനത്തില്‍, സൗദി അറേബ്യ സര്‍ക്കാര്‍ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷ തൊഴിലാളികള്‍ ഒഴികെ എല്ലാവരും 16 ദിവസം വീട്ടില്‍ തന്നെ തുടരണമെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ച് 16 തിങ്കളാഴ്ച രാവിലെ മുതല്‍ 118 കോവിഡ് -19 കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണവിധേയമായി ഏകാന്തവാസത്തില്‍ കഴിയേണ്ട കേസുകള്‍ക്കായി 2,200 ആശുപത്രി കിടക്കകള്‍ അനുവദിച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ കൊറോണ വൈറസ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇരുപത്തിയഞ്ച് ആശുപത്രികള്‍ തയ്യാറായിട്ടുണ്ട്. വിദേശ ഉമ്ര തീര്‍ത്ഥാടകര്‍ക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിത്. ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരായി 169,000 കേസുകളും 6,500 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Author

Related Articles