സൗദി അറേബ്യയില്‍ നിന്നും ഏപ്രിലില്‍ പ്രവാസികള്‍ അയച്ചത് 13.2 ബില്യണ്‍ റിയാല്‍; 35.6 ശതമാനം വര്‍ധന
റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ ഏപ്രിലില്‍ സ്വദേശങ്ങളിലേക്ക് അയച്ചത് ഏതാണ്ട് 13.2 ബില്യണ്‍ സൗദി റിയാല്‍ (3.5 ബില്യണ്‍ ഡോളര്‍). കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 35.6 ശതമാനം (3.5 ബില്യണ്‍ റിയാല്‍) അധികമാണിത്. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ നാല് മാസങ്ങളില്‍ രാജ്യത്തെ പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ച പ്രവാസിപ്പണം 50.7 ബില്യണ്‍ സൗദി റിയാലിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 16.1 ശതമാനം അധികമാണിതെന്ന് സൗദി കേന്ദ്രബാങ്ക് വ്യക്തമാക്കി. 2020ലെ ആദ്യ നാല് മാസങ്ങളില്‍ 43.6 ബില്യണ്‍ റിയാലാണ് സൗദിയില്‍ നിന്നുള്ള പ്രവാസിപ്പണമായി രേഖപ്പെടുത്തിയത്.
അതേസമയം ഈ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് പ്രവാസിപ്പണത്തില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. മാര്‍ച്ചില്‍ ആകെ 15 ബില്യണ്‍ റിയാലാണ് രാജ്യത്ത് നിന്നും പ്രവാസികളിലൂടെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്. സൗദിയില്‍ നിന്നുള്ള പ്രവാസിപ്പണത്തില്‍ രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്നുള്ള പ്രവാസിപ്പണത്തില്‍ 19.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2019ല്‍ 125.5 ബില്യണ്‍ സൗദി റിയാലും 2020ല്‍ 149.6 ബില്യണ്‍ റിയാലുമാണ് സൗദിയിലെ പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്.
സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയായ 34.8 ദശലക്ഷത്തില്‍ ഏതാണ്ട് 10.5 ദശലക്ഷം പേര് വിദേശികളാണ്. ഇതില്‍ രണ്ട് മുതല്‍ രണ്ടര ദശലക്ഷം വരെ ഇന്ത്യക്കാരും 1.2 ദശലക്ഷം മുതല്‍ 1.5 ദശലക്ഷം വരെ പാക്കിസ്ഥാനികളും ആണ്. പത്ത് ലക്ഷം ഫിലിപ്പിനോകളുമായി പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഫിലിപ്പിനോകള്‍ അധിവസിക്കുന്ന പ്രദേശം കൂടിയാണ് സൗദി അറേബ്യ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍