News

സൗദി അറേബ്യയുടെ ആദ്യപാദത്തില്‍ 34.107 ബില്യണ്‍ റിയാലിന്റെ ബജറ്റ് കമ്മി

റിയാദ്: അറബ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യ എണ്ണ വരുമാനത്തിലുള്ള ഇടിവ് മൂലം ആദ്യപാദത്തില്‍ 34.107 ബില്യണ്‍ സൗദി റിയാലിന്റെ (9.09 ബില്യണ്‍ ഡോളര്‍) ബജറ്റ് കമ്മി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7.4 ബില്യണ്‍ ഡോളറിന്റെ മിച്ച ബജറ്റാണ് സൗദിയില്‍ ഉണ്ടായിരുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള ഡിമാന്‍ഡ് തകര്‍ച്ചയിലും അമിതവിതരണത്തിലും എണ്ണവില കൂപ്പുകുത്തിയതാണ് സൗദിയുടെ എണ്ണ വരുമാനത്തിന് തിരിച്ചടിയായത്.

എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സൗദി അറേബ്യ ഈ വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6.4 ശതമാനം, അതായത് 187 ബില്യണ്‍ റിയാല്‍ ധനക്കമ്മിയാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തെ 131 ബില്യണ്‍ റിയാലിനേക്കാള്‍ വളരെ അധികമാണത്. അതേസമയം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നുമാസ കാലയളവില്‍ സൗദിയുടെ ആകെ വരുമാനം 192.072 ബില്യണ്‍ റിയാല്‍ ആണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കുറവാണിതെന്ന് സൗദി ധനമന്ത്രാലയം വ്യക്തമാക്കി.

Author

Related Articles