News

റിലയന്‍സ്-സൗദി അരാംകോ ഓഹരി കൈമാറ്റ ഇടപാട് പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ട്

കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് തടസ്സപ്പെട്ട സൗദി അരാംകോയുമായുളള ഓഹരി കൈമാറ്റ ഇടപാട് റിലയന്‍സ് പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓയില്‍ ടു കെമിക്കല്‍ ബിസിനസിന്റെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് വില്‍ക്കാനുളള നടപടികളുമായി മുന്നോട്ട് പോകുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് കമ്പനികളും ഈ ഇടപാടില്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയിലെ റിലയന്‍സിന്റെ സ്വത്തുക്കള്‍ ഭൗതിക പരിശോധന നടത്താന്‍ അരാംകോ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ ഏകദേശം 15 ബില്യണ്‍ ഡോളറായിരുന്നു ഈ കരാറിന് കണക്കാക്കിയിരുന്ന മൂല്യം. ഇത് സംബന്ധിച്ച് പോയ വര്‍ഷം അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡിജിറ്റല്‍, റീട്ടെയില്‍ യൂണിറ്റുകളിലേക്കായി ആഗോള നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ സമാഹരിച്ചതിനാല്‍ 2020 ല്‍ റിലയന്‍സിന്റെ ഓഹരികള്‍ ഈ വര്‍ഷം 35 ശതമാനത്തിലധികം ഉയര്‍ന്നു. അതിനാല്‍ റിലയന്‍സ് -അരാംകോ ഇടപാടിന്റെയും മൂല്യം പോയ വര്‍ഷം കണക്കാക്കിയതില്‍ നിന്നും വലിയതോതില്‍ കുതിച്ചുയരുമെന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

'ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യ വളരെയധികം വളര്‍ച്ചാ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു, ഞങ്ങളുടെ സാധ്യതയുള്ള പങ്കാളികളുമായി പുതിയ ബിസിനസ്സ് അവസരങ്ങള്‍ അരാംകോ വിലയിരുത്തുന്നത് തുടരുകയാണ്, ''സൗദി അരാംകോ ഇ-മെയില്‍ പ്രസ്താവനയില്‍ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് വ്യക്തമാക്കി. എന്നാല്‍, ഈ വിഷയത്തില്‍ റിലയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.  

ഊര്‍ജ്ജ വിപണിയിലെ അപ്രതീക്ഷിത സാഹചര്യങ്ങളും ഇഛഢകഉ19 സാഹചര്യവും കാരണം കരാര്‍ വൈകിയതായി റിലയന്‍സ് ചെയര്‍മാനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി ജൂലൈയില്‍ ഓഹരി ഉടമകളോട് പറഞ്ഞിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി അതിന്റെ പ്രധാന ഊര്‍ജ്ജ ബിസിനസിനെ ബാധിച്ചതിനാല്‍ ഒക്ടോബറില്‍ ഓയില്‍-ടു-ടെലികോം കമ്പനി 15 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാല്‍, ജിയോ ടെലികോം സേവനത്തില്‍ ഇരട്ട അക്ക വരുമാന വളര്‍ച്ച കൈവരിച്ചു.

Author

Related Articles