News

സൗദി അറേബ്യയിലെ ബാങ്കിംഗ് മേഖലയ്ക്ക് 2021 മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്ന് കെപിഎംജി റിപ്പോര്‍ട്ട്

റിയാദ് : സൗദി അറേബ്യയിലെ ബാങ്കിംഗ് മേഖലയ്ക്ക് 2021 മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്ന് കെപിഎംജി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പരിഷ്‌കാരങ്ങളും, വായ്പ നഷ്ടങ്ങള്‍ കുറയുന്നതും, സ്ഥിരതയുള്ള പണലഭ്യതയും ശക്തമായ മൂലധന നിലവാരവും പരിവര്‍ത്തനാത്മകമായ മാറ്റങ്ങളും രാജ്യത്തെ ബാങ്കുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ കെപിഎംജി പറയുന്നത്. ബാങ്കുകളുടെ ഭാവി സംബന്ധിച്ച കെപിഎംജിയുടെ 2021ലെ റിപ്പോര്‍ട്ട് പ്രകാരം മുന്‍വര്‍ഷത്തെ അനിശ്ചതത്വം നിറഞ്ഞ സാഹചര്യങ്ങളെ അപേക്ഷിച്ച് സൗദി ബാങ്കുകള്‍ സ്ഥിരതയുള്ള ഒരു വര്‍ഷത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

2020 മാര്‍ച്ചില്‍ അനിശ്ചിതത്വഘങ്ങള്‍ ആരംഭിച്ചത് മുതല്‍ സൗദി ഓഹരി വിപണിയായ തദവുളില്‍ ലിസ്റ്റ് ചെയ്ത പതിനൊന്ന് ബാങ്കുകള്‍ 2020 ഡിസംബര്‍ വരെ പ്രതിസന്ധികളില്‍ പിടിച്ചുനിന്നുവെന്നും തിരിച്ചുവരവിന്റെ ലക്ഷണമാണിതെന്നും കെപിഎംജി റിപ്പോര്‍ട്ട് പറയുന്നു. ഈ ബാങ്കുകളെ സംബന്ധിച്ച് 2021 മികച്ച വര്‍ഷമായിരിക്കും. അലിന്‍മ ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, അല്‍ രഹ്ജി ബാങ്ക്, ബാങ്ക് അല്‍ ജസ്രിയ, ബാങ്ക് അല്‍ ബിലാദ്, ബാങ്ക് സൗദി ഫ്രാന്‍സി, നാഷണല്‍ കൊമേഴ്സ്യല്‍ ബാങ്ക്, റിയാദ് ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, സൗദി ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്,. സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവയാണവ.   

പകര്‍ച്ചവ്യാധി മൂലം 2020 ആരംഭിച്ചത് തന്നെ വെല്ലുവിളികളോടെ ആയിരുന്നെങ്കിലും സൗദി അറേബ്യയിലെ ബാങ്കിംഗ് മേഖലയെ സംബന്ധിച്ചെടുത്തോളം ആ വര്‍ഷം അവസാനിച്ചത് മേഖലയുടെ ഐക്യം പ്രതിഫലിപ്പിച്ച് കൊണ്ടും സാമ്പത്തിക വീണ്ടെടുപ്പില്‍ ബാങ്കുകള്‍ക്കും നിയന്ത്രകര്‍ക്കും ഒറ്റക്കെട്ടായി എത്തരത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തെളിയിച്ച് കൊണ്ടുമായിരുന്നു. ബാങ്കുകള്‍ക്ക് പിന്തുണ നല്‍കിക്കുന്നതിനായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചും അതോടൊപ്പം ഉപഭോക്താക്കളുമായുള്ള നേരിട്ടുള്ള ഇടപെടല്‍ കൂടാതെ എല്ലാ ബാങ്കിംഗ് സേവനങ്ങളും തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റല്‍ യാത്രയില്‍ മുന്നേറാന്‍ ബാങ്കുകള്‍ക്ക് സഹായമൊരുക്കിയും സൗദി കേന്ദ്രബാങ്ക് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെച്ചതായി റിപ്പോര്‍ട്ടില്‍ കെപിഎംജി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ പതിനൊന്ന് ബാങ്കുകളുടെ അറ്റ വരുമാനത്തില്‍ കേവലം 6.32 ശതമാനത്തിന്റെ ഇടിവ് മാത്രമാണ് ഉണ്ടായത്. അതേസമയം ഇവരുടെ മൊത്തം ആസ്തികള്‍ 13.14 ശതമാനം വര്‍ധിച്ച് 2,771 ബില്യണ്‍ റിയാലിന്റേതായി മാറി. 2019ല്‍ 2,449 ബില്യണ്‍ റിയാലിന്റെ ആസ്തികളാണ് ഈ ബാങ്കുകള്‍ക്കുണ്ടായിരുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള നിക്ഷേപം മൊത്തത്തില്‍ 9.18 ശതമാനം വര്‍ധിച്ച് 1,975 ബില്യണ്‍ റിയാലായി മാറി. 2019ല്‍ ഇത് 1,809 ബില്യണ്‍ റിയാല്‍ ആയിരുന്നു.

Author

Related Articles