News

ജൂണില്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് സൗദിയ എയര്‍ലൈന്‍സ്

റിയാദ്: ജൂണ്‍ തുടക്കത്തില്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് സൗദിയ എയര്‍ലൈന്‍സ്. ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം സൗദിയ വെബ്സൈറ്റില്‍ കാണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജൂണോടെ സൗദിയ സര്‍വീസ് പുനഃരാരംഭിച്ചേക്കുമെന്ന വാര്‍ത്ത പരന്നത്.

പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിനുള്ള ഔദ്യോഗിക അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്ന് സൗദിയ പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ ബുക്കിംഗ് നടത്താന്‍ സാധിക്കുമെന്നാല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ഫഹദ് ബഹ്ദൈല പറഞ്ഞു. 'ബുക്കിംഗ് നിര്‍ത്തലാക്കിയത് സ്വയമേ സംഭവിച്ച ഒരു കാര്യമാണ്. ചിലപ്പോള്‍ ജൂണിലേക്കുള്ള ബുക്കിംഗുകളും നിര്‍ത്തലായേക്കും'.

ആഭ്യന്തര വിമാന സര്‍വീസ് പുനഃരാരംഭിക്കാന്‍ സൗദി സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നോ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടിയില്‍ നിന്നോ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിയാദിലെ ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥനും വ്യക്തമാക്കി. വിമാനയാത്രയ്ക്ക് അനുമതി നല്‍കിയാല്‍ തന്നെ സാമൂഹിക അകലം പാലിക്കാനും യാത്രക്കാരും വിമാന ജീവനക്കാരും മാസ്‌കുകളും കയ്യുറകളും ധരിക്കാനും വിമാനത്തിനുള്ളില്‍ ബാഗേജുകള്‍ കയറ്റാതിരിക്കാനും കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ വിമാനടിക്കറ്റ് നിരക്കില്‍ വ്യത്യാസമൊന്നും ഉണ്ടാകാന്‍ ഇടയില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 15നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തലാക്കിയത്. ഇതിന് പിന്നാലെ 21 മുതല്‍ ആഭ്യന്തര സര്‍വീസും നിര്‍ത്തിവെച്ചു. റമദാന്‍ മാസാരംഭത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച സൗദി കര്‍ഫ്യൂവില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെ രാജ്യത്തെ മാളുകളും റീറ്റെയ്ല്‍ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Author

Related Articles