News

സഹായ ഹസ്തവുമായി എസ്ബിഐ; അദാനി എന്റര്‍പ്രൈസസ് ഖനന കമ്പനിക്ക് 5000 കോടി രൂപ വായ്പ നല്‍കാനൊരുങ്ങുന്നു

മുംബൈ: ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഖനന കമ്പനിക്ക് അയ്യായിരം കോടി രൂപ വായ്പ നല്‍കാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബ്രവുസ് മൈനിങ് ആന്റ് റിസോര്‍സസ് എന്നാണ് ഈ കമ്പനിയുടെ പേര്. റിപ്പോര്‍ട്ടുകള്‍ പ്രകാരം എസ് ബി ഐയും അദാനി ഗ്രൂപ്പും തമ്മില്‍ വായ്പ ഇടപാട് അന്തിമ ഘട്ടത്തിലാണ്.

നേരത്തെ 2014 ല്‍ അദാനിക്ക് ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ എസ് ബി ഐ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് വലിയ രാഷ്ട്രീയ വിവാദമായതോടെ അവസാന ഘട്ടത്തില്‍ വായ്പ നല്‍കേണ്ടെന്ന് എസ് ബി ഐ തീരുമാനിച്ചു. പ്രതിപക്ഷം വായ്പ കരാറിനെതിരെ രംഗത്ത് വന്നിരുന്നു.

നേരത്തെ സിറ്റി ബാങ്ക്, ഡോഷെ ബാങ്ക്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ലന്റ്, എച്ച് എസ് ബി സി, ബാര്‍ക്ലെയ്സ് എന്നിവര്‍ അദാനിക്ക് വായ്പ കൊടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനനം താഴേക്കാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

നവംബര്‍ 11 ന്റെ കണക്ക് പ്രകാരം അദാനി ഗ്രൂപ്പിന്റെ ആകെ കട ബാധ്യത 30 ബില്യണ്‍ ഡോളറാണ്. ഇതില്‍ 22.3 ബില്യണ്‍ ഡോളര്‍ വായ്പയും 7.8 ബില്യണ്‍ ഡോളര്‍ ബോണ്ടുകളുമാണ്. ഉയര്‍ന്ന ബാധ്യത ഇന്ത്യയിലെ വന്‍കിട കമ്പനികളെ അപേക്ഷിച്ച് പുതിയ കാര്യമല്ല. എന്നാല്‍ അദാനി ഗ്രൂപ്പിന്റെ അതിവേഗത്തിലുള്ള ബിസിനസ് വികാസത്തെ പലരും സംശയത്തോടെയാണ് കാണുന്നത്.

Author

Related Articles