News

മുദ്ര ലോണില്‍ 15 ശതമാനം നിഷ്‌ക്രിയ ആസ്തിയായി; കണക്കുകളുമായി എസ്ബിഐ

മുംബൈ: സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനികള്‍ക്കുമായി എസ്ബിഐ നല്‍കിയ മുദ്ര ലോണില്‍ 15 ശതമാനം നിഷ്‌ക്രിയ ആസ്തിയായി. സര്‍ക്കാരിന്റെ വായ്പ പദ്ധതികള്‍ ബാങ്കുകള്‍ക്ക് ബാധ്യതയാകുന്നതായി റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്.

മുദ്ര സ്‌കീം പ്രകാരം ബാങ്ക് ഡിജിറ്റലായാണ് വായ്പകള്‍ അനുവദിച്ചത്. അതുപ്രകാരം തന്നെ നടത്തിയ വിശകലനത്തിലാണ് വായ്പയില്‍ ഇത്രയും തുകയുടെ ബാധ്യത ബാങ്കിനുണ്ടായതായി കണ്ടെത്തിയത്. 33,800 കോടി രൂപയുടെ മുദ്ര വായ്പയാണ് 2019 സാമ്പത്തികവര്‍ഷത്തില്‍ എസ്ബിഐ നല്‍കിയത്.

6.2 കോടി സംരംഭങ്ങള്‍ക്കായി 3.4 ലക്ഷം കോടി രൂപയാണ് 2020 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം പദ്ധതി പ്രകാരം വായ്പ നല്‍കിയിട്ടുള്ളതെന്ന് മുദ്രയുടെ വെബ്സൈറ്റില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാന മന്ത്രി മുദ്ര യോജന പ്രകാരം ചെറുകിട വ്യാപങ്ങള്‍ക്കായി ഈടുരഹിത വായ്പയായി 10 ലക്ഷം രൂപ വരെയാണ് അനുവദിച്ചിരുന്നത്. സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായി 2015 ലാണ് പദ്ധതി ആവിഷ്‌കരിച്ചത്.

Author

Related Articles