News

എസ്സാര്‍ സ്റ്റീല്‍സിന്റെ പാപ്പരത്ത പ്രശ്‌നത്തില്‍ പരിഹാരമായി; എസ്ബിഐയുടെ ലാഭം കുത്തനെ കൂടും

എസ്സാര്‍ സ്റ്റീല്‍സിന്റെ പാപ്പരത്ത പ്രശ്‌നത്തില്‍ തീരുമാനമായതോടെ എസ്ബിഐ അടക്കമുള്ള വായ്പാദാതാക്കള്‍ക്ക് വന്‍ പ്രതീക്ഷ.  എസ്സാര്‍ സ്റ്റീല്‍സിന്റെ ബാധ്യതയായിരുന്ന 42000 കോടി രൂപ വായ്പാദാതാക്കള്‍ക്ക് നല്‍കാനും 8000 കോടി രൂപ മൂലധന നിക്ഷേപം നടത്താനുമുള്ള ആര്‍സലര്‍മിത്തലിന്റെ വാഗ്ദാനം ബാങ്കുകളും പാപ്പരത്ത കോടതിയും അംഗീകരിച്ചു. രണ്ട ്‌വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വായ്പാദാതാക്കള്‍ക്ക് അനുകൂലമായ സുപ്രിംകോടതി വിധി വന്നത്. 

ഇത് എസ്ബിഐയുടെ ലാഭത്തില്‍ വളര്‍ച്ചയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍.എസ്സാര്‍ സ്റ്റീല്‍സില്‍ നിന്നുണ്ടാകുന്ന സാമ്പത്തിക വീണ്ടെടുക്കലുകള്‍ ബാങ്കിന്റെ ലാഭനഷ്ട അക്കൗണ്ടിലേക്ക് പോകുമെന്ന്  എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പ്രതികരിച്ചു. സാമ്പത്തിക വായ്പാദാതാക്കള്‍ക്ക് സമാനമായി ഉല്‍പ്പന്ന വായ്പാദാതാക്കളെയും പരിഗണിക്കണമെന്ന പാപ്പരത്ത കോടതി വിധിയെ ചോദ്യം ചെയ്താണ് എസ്ബിഐ അടക്കമുള്ള കക്ഷികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. 49,473 കോടി രൂപ എസ്സാര്‍ സ്റ്റീല്‍ സാമ്പത്തിക വായ്പാദാതാക്കള്‍ക്ക് നല്‍കാനുണ്ട്. ഇതില്‍ 13,226 കോടി രൂപ എസ്ബിഐയ്ക്ക് മാത്രം ലഭിക്കും.

Author

Related Articles