News

മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ നിക്ഷേപ രീതിയില്‍ സെബി മാറ്റം വരുത്തി

മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ നിക്ഷേപ രീതിയില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മാറ്റം വരുത്തി. മൊത്തം നിക്ഷേപത്തില്‍ 75 ശതമാനവും ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികളിലാകണം ഇനി നിക്ഷേപിക്കേണ്ടത്. ഇതുവരെ 65 ശതമാനമായിരുന്നു ഈ നിബന്ധന.

പുതിയ നിര്‍ദേശ പ്രകാരം ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലായി 25 ശതമാനം മിനിമം നിക്ഷേപവും വേണം. ഇതോടെ നിലവില്‍ ഈ വിഭാഗത്തിലെ ഫണ്ടുകള്‍ പിന്തുടര്‍ന്നിരുന്ന നിക്ഷേപ രീതിയില്‍ കാതലായ മാറ്റം അനിവാര്യമാകും.

മള്‍ട്ടിക്യാപ് ഫണ്ടുകളില്‍ ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് കാറ്റഗറികളില്‍ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധന ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഫണ്ടുമാനേജര്‍മാര്‍ക്ക് വിവിധ കാറ്റഗറികളില്‍ മാറിമാറി നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.

2021 ഫെബ്രുവരി അവസാന ആഴ്ചയോടെ പുതിയ നിര്‍ദേശം പൂര്‍ണമായും ഫണ്ട് കമ്പനികള്‍ നടപ്പാക്കേണ്ടിവരും. ഓഗസ്റ്റ് അവസാനത്തെ കണക്കുപ്രകാരം മള്‍ട്ടിക്യാപ് ഫണ്ടുകളിലെ മൊത്തം ആസ്തി 1.46 ലക്ഷം കോടി രൂപയാണ്.

Author

Related Articles